ക്വാണ്ടം സയൻസ് ശതാബ്ദി പ്രദർശനത്തിന് തുടക്കം
കാണാത്തത് കാണാം, അറിയാത്തത് അറിയാം

കാഞ്ഞങ്ങാട്
പക്ഷികൾ ദേശാടനത്തിനുശേഷം കൃത്യമായി തിരിച്ചെത്തുന്നതിന് പിന്നിലും ക്വാണ്ടം ബയോളജിയാണ്. അങ്ങനെയെന്തെല്ലാം അറിവുകൾ. കാക്കയും പ്രാവും പറക്കുന്ന പോലെന്റെ പൂച്ച പറക്കാത്തതെന്തുകൊണ്ട് എന്ന പാട്ടോർമയില്ലേ. അതേ ഭൂമിയിലെ എല്ലാ ശാസ്‌ത്ര കൗതുകങ്ങളുമറിയാൻ പടന്നക്കാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ക്വാണ്ടം ശതാബ്ദി പ്രദർശനത്തിന് തുടക്കം. ക്വാണ്ടം സയൻസ് ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ശാസ്ത്ര നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാനായി സംഘടിപ്പിച്ച പ്രദർശനം ജ്യോതിശാസ്ത്ര പണ്ഡിതൻ പ്രൊ-ഫ. കെ പാപ്പൂട്ടി ഉദ്ഘാടനംചെയ്തു. ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുമ്പോൾ മാത്രമേ ശാസ്ത്ര പുരോഗതി ലക്ഷ്യം കാണുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ക്വാണ്ടം സയൻസ് പോക്കറ്റിലിട്ട് നടക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്വാണ്ടം സയൻസിനെയും സാങ്കേതിക വിദ്യകളുടെയും വാതിലുകൾ പൊതുജനങ്ങൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വെബ് പോർട്ടലായ ലൂക്കയാണ്. കുസാറ്റിലെ ശാസ്ത്ര സമൂഹ കേന്ദ്രം, വിവിധ സർവകലാശാലകൾ, കോളേജുകൾ, ബഹുജന സംഘടനകൾ എന്നിവയുടെ പിന്തുണയോടെയാണ് ആറുദിവസത്തെ പ്രദർശനം. രാവിലെ ഒന്പതുമുതൽ രാത്രി ഏഴുവരെയാണ് പ്രദർശന സമയം. ഉദ്‌ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാന്മാരായ വി വി രമേശൻ, പി പി മുഹമ്മദ് റാഫി, കൗൺസിലർ പി വി മണി, ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ എം ദിവാകരൻ, എ എം ബാലകൃഷ്ണൻ, ജനറൽ കൺവീനർ ഡോ. പി വി റീജ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ഡോ. എൻ ജി ശാലിനി, ഡോ. കെ ശാലിനി, വി വിനോദ് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ കെ വി അഭിരാം, പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജൻ, എ മോഹനൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഒന്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്യും.











0 comments