ഇഴയടുപ്പത്തിന്റെ വഴികളിൽ ആദ്യവിജയത്തിന്

ജില്ലാപഞ്ചായത്ത് ബേക്കൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ടി വി രാധിക മുതിയക്കാലിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം
നാരായണൻ കരിച്ചേരി
Published on Nov 27, 2025, 03:01 AM | 1 min read
ബേക്കൽ പുതുതായി രൂപീകരിച്ചതെങ്കിലും എന്നും ഇടതുപക്ഷത്തിന്റെ വിജയവഴിയായ ജില്ലാ പഞ്ചായത്ത് ബേക്കൽ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ടി വി രാധികയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. ഇഴയടുപ്പത്തിന്റെ വഴികളിലൂടെ രാധികയെത്തുന്പോൾ എല്ലാവരും ഉറക്കെ പറയുന്നു ജയം ഉറപ്പെന്ന്. സ്ഥാനാർഥിയുടെ രണ്ടാംദിവസത്തെ പൊതുപര്യടനം തീരദേശത്തായിരുന്നു. എല്ലാ കേന്ദ്രങ്ങളിലും നിറയെ ജനം. പൊരിവെയിലിലും കൃത്യമായ ഷെഡ്യൂകളോടെ അടക്കുംചിട്ടയോടും കൂടിയ പ്രചാരണം. രാവിലെ ദാവൂദ് മഹല്ലിൽ നിന്നായിരുന്നു തുടക്കം. ഉച്ചകഴിഞ്ഞ് ബേക്കൽ ബസ്‌സ്‌റ്റോപ്പിലെത്തിയപ്പോൾ വൻ ജനക്കൂട്ടം. എൽഡിഎഫ് സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ നേരിട്ടനുഭവിക്കുന്നവർക്കിടയിലേക്കാണ് വികസന തുടർച്ചയ്‌ക്ക് വോട്ടഭ്യർഥിച്ച് ചെറുപ്പത്തിന്റെ ഊർജവും പൊതുപ്രവർത്താനുഭവമുള്ള രാധികയെത്തിയത്. വികസന മാതൃക സൃഷ്ടിച്ച ജില്ലാപഞ്ചായത്തിൽ വികസനം തുടരാൻ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ടുചെയ്യണമെന്ന അഭ്യർഥനയോടെ അടുത്ത പര്യടന കേന്ദ്രത്തിലേക്ക്. പുതിയ ഡിവിഷനായതിനാൽ കന്നിയങ്കത്തിൽ ചുവടുതെറ്റിക്കില്ലെന്ന ഉറപ്പാണ് ഓരോ സ്വീകരണവും നൽകുന്നത്. 3600 രൂപ പെൻഷൻ കിട്ടിയതിന്റെ സന്തോഷം സ്ഥാനാർഥിയോട് പങ്കുവയ്‌ക്കാൻ മുതിയക്കാലിലെ ബേബിയേട്ടിയും ലക്ഷ്മിയേട്ടിയും മറന്നില്ല. വൈകീട്ട് എരോലിലാണ് പൊതുപര്യടനം അവസാനിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ ബി എം നഫാസ്, എ ബാലകൃഷ്ണൻ, ശ്രീസ്ത രാമചന്ദ്രൻ, എൽഡിഎഫ് നേതാക്കളായ കെ മണികണ്ഠൻ, മധുമുതിയക്കാൽ, പി മണിമോഹൻ, കുന്നൂച്ചി കുഞ്ഞിരാമൻ, എം കുമാരൻ, എം ഗൗരി, വി ആർ ഗംഗാധരൻ, കെ സന്തോഷ്‌കുമാർ, അജയൻ പനയാൽ, പി കെ അബ്ദുല്ല, കെ മഹേഷ്, വി പ്രഭാകരൻ, ടി സുധാകരൻ, അബ്ദുൽ റഹ്മാൻ മാസ്റ്റർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.









0 comments