ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകം

വെള്ളരിക്കുണ്ട്
ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാത്രം 13 പേർ ഡെങ്കിപ്പനി ബാധിച്ച് നിലവിൽ ചികിത്സയിലാണ്. രോഗബാധിതർ താലൂക്ക് ആശുപത്രിയിലും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയിൽ കഴിയുകയാണെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് അതിജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യന്ദ്രവും, കൊന്നക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രവും പഞ്ചായത്തും സംയുക്തമായി മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കൊന്നക്കാട് ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ കഴിഞ്ഞ മാസം മൂന്ന് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്തമായി പ്രദേശത്ത് ഫോഗിങ്ങും ഉച്ചഭാഷിണിയിലൂടെയുള്ള പ്രതിരോധ ബോധവൽക്കരണവും ആരംഭിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കടുപ്പമേറിയ തലവേദന, പേശിവേദന, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന പാടുകൾ, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി ഉടൻ തന്നെ കൃത്യമായ വൈദ്യസഹായം തേടണമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 6, 7തീയതികളിൽ ബളാൽ പഞ്ചായത്തിൽ വിപുലമായ ശുചിത്വയജ്ഞം നടത്തും.









0 comments