സൈക്ലിങ് പ്രീമിയർ ലീഗിന് തുടക്കം

തൃക്കരിപ്പൂർ
ലീഗടിസ്ഥാനത്തിൽ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സംഘടിപ്പിക്കുന്ന വെർച്വൽ സൈക്ലിങ് ചലഞ്ചിന് തുടക്കമായി. സ്പോർട്സ് സൈക്ലിങ് മേഖലയിൽ അത്യപൂർവമായാണ് ലീഗ് മത്സരം നടക്കുന്നത്. ഒമ്പത് റൈഡർമാർ ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ഒരുമാസം നീളുന്ന ചലഞ്ചിൽ പങ്കെടുക്കുന്നത്. ഓരോ ടീമും ഒരുമാസം കൊണ്ട് 4500 കിലോമീറ്റർ ദൂരം റൈഡ് ചെയ്യണം. ഒരംഗം ചുരുങ്ങിയത് 500 കിലോമീറ്ററെങ്കിലും റൈഡ് ചെയ്തിരിക്കണം. ഇതിന് പുറമെ 9000 മീറ്റർ കയറ്റവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പോയിന്റ് നൽകുന്നത്. ആദ്യ പത്തുദിവസം കഴിഞ്ഞപ്പോൾ 18000 ലേറെ കിലോമീറ്ററാണ് ടീമുകൾ പിന്നിട്ടത്. ഏറ്റവുമധികം ദൂരം പിന്നിടുന്ന 'കിലോമീറ്റർ കിങ്', പുഷ്പം പോലെ കയറ്റം കയറുന്നവർക്ക് 'എലിവേഷൻ എൻതൂസിയാസ്റ്റ്' വിഭാഗത്തിലും പ്രത്യേക മത്സരമുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള റൈഡർമാരാണ് പങ്കെടുക്കുന്നത്. സ്പോർട്സ് ആപ്പായ സ്ട്രാവ ഉപയോഗിച്ചാണ് റൈഡിൽ പങ്കെടുക്കുന്നത്. വിവിധ ടീമുകളിൽ കേരളത്തിന് പുറമെ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായ്, പാരീസ് എന്നിവിടങ്ങളിൽ നിന്നും റൈഡർമാർ പങ്കെടുക്കുന്നുണ്ട്. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി എം സി ഇബ്രാഹിം, ചലഞ്ച് കോഡിനേറ്റർ എൻ മുഹമ്മദ് ഷജ്റീൽ എന്നിവർ സൈക്ലിങ് ചലഞ്ചിന് നേതൃത്വം നൽകുന്നു. മുഹമ്മദലി കുനിമ്മൽ(മൈൽ ഹണ്ടേഴ്സ്), അരുൺ നാരായണൻ(ക്രാൻക് ഷാഫ്റ്റ്), യാസർ പടന്ന(ടർബോ), മുഹമ്മദ് ഷജ്റീൽ(എൻഡ്യൂറൻസ്), ഇബ്രാഹിം(ഫയർ ഫ്ലൈസ്) എന്നിവരാണ് ടീമുകളെ നയിക്കുന്നത്.










0 comments