ഗവ. പ്രസസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റനയം തിരുത്തണം

തിരുവനന്തപുരം സംസ്ഥാന ജീവനക്കാരെ മാനദണ്ഡം ലംഘിച്ച് തലങ്ങുംവിലങ്ങും സ്ഥലംമാറ്റിക്കൊണ്ടിരിക്കുന്ന സർക്കാർനയം തിരുത്തണമെന്ന് കേരള ഗവ. പ്രസസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കെഎസ്‌ടിഎ ഹാളിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് കെ എസ് സുനിൽകുമാർ അധ്യക്ഷനായി. തിങ്കളാഴ്‌ച പൊതുസമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവയോടെ സമാപിക്കും. ലേബർ കോഡ് മുൻനിർത്തി സംസ്ഥാനത്ത് വ്യാപക പിരിച്ചുവിടൽ നടക്കുകയാണെന്ന് വി ശിവൻകുട്ടി ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഇത്തരത്തിലുള്ള തൊഴിലാളിവിരുദ്ധ നിലപാടുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാനത്തെ പല മാധ്യമങ്ങളും. ജനാധിപത്യത്തിന് പകരം പണാധിപത്യ ഭരണമാണ് യുഡിഎഫ് നടത്തുന്നത്. ബിജെപി– ആർഎസ്‌എസ് സാന്നിധ്യം വിളിച്ചറിയിക്കുന്ന നിലയിലാണ് ഭരണം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി എ ഷാജഹാൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് നളിനകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി സജു സ്വാഗതം പറഞ്ഞു. 41 അംഗ സംസ്ഥാന കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. തിങ്കൾ രാവിലെ പ്രകടനവും പൊതുസമ്മേളനവും നടക്കും. അച്ചടിവകുപ്പ് ഡയറക്ടർ ഓഫീസിനു സമീപത്തുനിന്ന് പ്രകടനം ആരംഭിക്കും. വി എസ് അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പ്രസര കലാസാംസ്‌കാരിക വേദിയുടെ കലാപരിപാടികൾ അരങ്ങേറും. പകൽ രണ്ടിന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് സമ്മേളനം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.









0 comments