ഡിസിസിക്ക് നാലു ‘പ്രസിഡന്റ്’
വിലങ്ങുതടിയായത് ‘വാഴവെട്ടാനുള്ള’ ശ്രമം

ആർ രാജേഷ്
Published on Mar 30, 2026, 12:15 AM | 1 min read
പത്തനംതിട്ട
പഴയൊരുകഥയിൽ കാൽപന്തുകളിയറിയാത്ത രാജാവ് കളികാണാൻ ചെന്ന അനുഭവമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലുണ്ടായത്. ഒരുപന്തിനായി പത്തിരുപതുപേർ ഓടുന്നതുകണ്ട രാജാവ് എല്ലാവർക്കും ഓരോ പന്തുവാങ്ങി കൊടുക്കാൻ കൽപിച്ചതിനു സമാനമാണ് ഡിസിസി പ്രസിഡന്റ്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയപ്പോഴത്തെ സാഹചര്യത്തിലും കണ്ടത്. കെട്ടിയിറക്കു സ്ഥാനാർഥിയെ ചൊല്ലി പാർടിയിൽ രൂപപ്പെട്ട കലുഷിതമായ അന്തരീക്ഷം മറികടക്കാൻ, പോരടിച്ചുനിന്ന നാലുപേരെ ഡിസിസി ‘പ്രസിഡന്റാ’ക്കേണ്ടി വന്നു കെപിസിസി നേതൃത്വത്തിന്. വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സുരേഷ്‌കുമാർ, റോബിൻ പീറ്റർ, അഡ്വ. അനിൽ തോമസ്, അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് എന്നിവർക്കാണ് പുതിയ പ്രസിഡന്റിന്റെ ചുമതല നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിയുംവരെ ഇവരാകും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ് ഏകോപനം, അഖിലേന്ത്യ, സംസ്ഥാന നേതാക്കളുടെ പരിപാടികളുടെ ആസൂത്രണം എന്നിവ നിർവഹിക്കുകയെന്ന് കെപിസിസി പ്രസ്‌താവനയിൽ അറിയിച്ചിട്ടുണ്ട്. തർക്കങ്ങളില്ലാതെ ഡിസിസി പ്രസിഡന്റിനെ നിശ്‌ചയിക്കാനാണ് നേതൃത്വം ആലോചിച്ചിരുന്നത്. എന്നാൽ ‘പുരകത്തുന്പോൾ വാഴവെട്ടാൻ’ ചിലർ നടത്തിയ നീക്കമാണ് കോൺഗ്രസിന് അപഹാസ്യമായ നിലയിലുള്ള തീരുമാനമെടുക്കേണ്ടി വന്നതിന് പിന്നിലെന്ന് ജില്ലയിലെ മുതിർന്ന നേതാവ് പറഞ്ഞു.
ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പുറത്തുനിന്ന് സ്ഥാനാർഥികളെ അവരോധിച്ചതിലുള്ള പ്രതിഷേധം കോൺഗ്രസിൽ നീറിപുകയുകയാണ്. എഐസിസി വരെ ഇടപെട്ടിട്ടും പ്രശ്‌നങ്ങൾ പരിഹാരം കാണാനായിട്ടില്ല. പാർടി നേതൃത്വത്തിന്റെ നിസഹായവസ്ഥ മനസിലാക്കി ‘രക്ഷാദൗത്യം’ ഏറ്റെടുക്കാൻ ‘മനോരമ’യും വ്യഥാശ്രമം നടത്തിയിരുന്നു. കോൺഗ്രസ് അഖിലേന്ത്യ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്‌ച ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.
പാർടിയിലെ പോരുമൂലം യുഡിഎഫ് സ്ഥാനാർഥി പര്യടനത്തിലും മറ്റും പ്രവർത്തകർ ശുഷ്‌ക്കമാണ്. ഇതു മുൻനിർത്തി രാഹുലിന്റെ പത്തനംതിട്ടയിലെ പൊതുപരിപാടി നാലു മണ്ഡലങ്ങളെ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.










0 comments