വിപണി കണ്ടെത്താനാകാതെ റന്പുട്ടാൻ കർഷകർ

പത്തനംതിട്ട
വാങ്ങാൻ കച്ചവടക്കാരില്ലാതായതോടെ റന്പുട്ടാൻ കർഷകർ പ്രതിസന്ധിയിൽ. ഇതോടെ പാകമായ പഴങ്ങൾ കനത്ത മഴയിൽ കൊഴിഞ്ഞുതുടങ്ങി.
നൂറുകണക്കിന് മരങ്ങളുള്ള റന്പുട്ടാൻ തോട്ടങ്ങളും വീട്ടുമുറ്റത്ത് മരങ്ങൾ നട്ടുവളർത്തുന്നവരും ജില്ലയിലുണ്ട്. സാധാരണ കായ്കൾ വിളവെത്തുന്നതിന് മുമ്പുതന്നെ വ്യാപാരികൾ മരമൊന്നിന് വില ഉറപ്പിച്ച് മുൻകൂർ ചെറിയ തുക നൽകാറുണ്ട്. തുടർന്ന് മരങ്ങൾ വലിയിട്ട് മൂടുകയും ചെയ്യും. എന്നാൽ ഇത്തവണ പകുതിയിലധികം ഇടങ്ങളിലും വ്യാപാരികൾ എത്തിയിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികളാണ് കൂടുതലായും ജില്ലയിലെത്തി റന്പുട്ടാൻ വാങ്ങുന്നത്.
കഴിഞ്ഞ വർഷം ഉയർന്ന വില നൽകിയ വ്യാപാരികൾക്ക് വിൽപ്പനയിൽ നഷ്‌ടം സംഭവിച്ചിരുന്നു. ഇക്കാരണത്താലാണ് ഇത്തവണ വ്യാപാരം കുത്തനെയിടിഞ്ഞത്. കിലോയ്ക്ക് 200 രൂപ മുതൽ വില ലഭിച്ചിരുന്നതിന് നിലവിൽ നൂറിൽ താഴെയാണ് വില. എല്ലാ ചെലവുകളും കഴിഞ്ഞ് പലപ്പോഴും വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭം തുച്ഛമായിരുന്നു. പലപ്പോഴും നഷ്ടവും സംഭവിക്കാറുണ്ട്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് റന്പുട്ടാൻ കൃഷി സജീവമായുള്ളത്. റബർ തോട്ടങ്ങൾ വ്യാപകമായി വെട്ടിമാറ്റി ജില്ലയിൽ റന്പുട്ടാൻ, കൈതച്ചട്ട, ഡ്രാഗൺഫ്രൂട്ട് എന്നിവ വ്യാവസായികമായി കൃഷി ചെയ്യുന്നത് നിരവധി കർഷകരാണ്.










0 comments