മല്ലപ്പള്ളി കാട്ടാമലയിലെ പൊലീസ് അതിക്രമം
നാടൊന്നായി പ്രതിഷേധം

മല്ലപ്പള്ളി കാട്ടാമലയിൽ കഴിഞ്ഞ ദിവസം അർധരാത്രി പൊലീസ് നടത്തിയ ഗുണ്ടയാസത്തിനെതിരെ സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് ജില്ലാ സെക്രട്ടറി രാജുഎബ്രഹാമിറ്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച്
സ്വന്തം ലേഖകൻ
Published on Aug 12, 2026, 12:05 AM | 1 min read
മല്ലപ്പള്ളി
മല്ലപ്പള്ളി കാട്ടാമലയിൽ അർധരാത്രി വീടുകയറി അതിക്രമം കാട്ടിയ പൊലീസിനെതിരെ നാടൊന്നിച്ചു. തിങ്കളാഴ്ച സിപിഐ എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കീഴ്വായ്‌പ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കാട്ടാമലയിൽ പൊലീസ് അതിക്രമത്തിനിരയായ കുടുംബങ്ങളടക്കം നൂറുകണക്കിനുപേർ അണിചേർന്നു. അർജുൻ ആയങ്കി ഒളിവിൽ കഴിയുന്നുവെന്ന പേരിലായിരുന്നു നിയമവിരുദ്ധമായ പൊലീസ് നടപടി. വീടുകളുടെ വാതിൽ ചവിട്ടിത്തുറന്ന് പരിശോധന നടത്തുകയായിരുന്നു. പൊലീസ് അതിക്രമം നേരിട്ട കാട്ടമല നിവാസികളായ തങ്കമണിയും രാജപ്പനും മാർച്ചിൽ പങ്കെടുത്തു. തങ്കമണിയുടെ വീട്ടിൽ കയറിയ പൊലീസ് കേൾവിക്കുറവുള്ള മകനെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന രാജപ്പന്റെ വീടിനകം അലങ്കോലമാക്കുകയും അസഭ്യം പറയുകയും ചെയ്‌തു.
കീഴ്വായ്പൂര് സ്റ്റോർ മുക്ക് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പൊലീസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെ അടിച്ചമർത്താനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ ആ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയ കമ്മിറ്റിയംഗം ഡോ. ജേക്കബ് ജോർജ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, ഏരിയ സെക്രട്ടറി ബിനു വർഗീസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കെ സുകുമാരൻ, സണ്ണി ജോൺസൺ, ഡോ. സജി ചാക്കോ, നിതിൻകുമാർ, മോൻസി വർഗീസ് എന്നിവർ സംസാരിച്ചു.










0 comments