അവയവദാനം: യുഎഇയിൽ രജിസ്റ്റർ ചെയ്തത് 39,000 പേർ

ദുബായ് : യുഎഇയിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 39,000 കടന്നതായി ആരോഗ്യ -പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായെഗ്. ദേശീയ അവയവദാന പദ്ധതിയായ ‘ഹയാത്ത്’ വഴി ഇതുവരെ 1195ലേറെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. ലോക അവയവദാന ദിനത്തോടനുബന്ധിച്ചാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്. ദാതാക്കളുടെ എണ്ണത്തിലും അവയവമാറ്റ ശസ-്‌ത്രക്രിയകളുടെ വളർച്ചയിലും യുഎഇ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ മുന്നിലാണ്. ആഗോളതലത്തിലും അതിവേഗം വളരുന്ന അവയവദാന പദ്ധതികളിലൊന്നായി ‘ഹയാത്ത്’ മാറിയതായും മന്ത്രി പറഞ്ഞു.
നൂതന സാങ്കേതികവിദ്യയും സുസ്ഥിരതയും മുൻനിർത്തി ലോകോത്തര ആരോഗ്യസംവിധാനം കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി. ഇത്രയുംപേർ അവയവദാതാക്കളായി രജിസ്റ്റർ ചെയ്തതിലൂടെ ജനങ്ങളിൽ അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചു. ആരോഗ്യ സംവിധാനത്തിലുള്ള വിശ്വാസം ശക്തമായതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർ ഹയാത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി അഭ്യർഥിച്ചു. ദാതാക്കളുടെ എണ്ണം വർധിപ്പിക്കുന്നതിലൂടെ അവയവമാറ്റ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും അനുയോജ്യമായ അവയവത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന രോഗികൾക്ക് സഹായം നൽകാനും കഴിയും. കുടുംബങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള യുഎഇയുടെ ‘കുടുംബവർഷം’ പദ്ധതിയുമായും അവയവദാനത്തിന്റെ നേട്ടങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു









0 comments