എത്തി; മധുരമൂറും മാന്പഴക്കാലം

പി അനൂപ്
Published on Apr 18, 2026, 12:05 AM | 1 min read
റാന്നി
മധുരിക്കും ഓർമകൾ കായ്‌ക്കുന്ന മാമ്പഴക്കാലം വീണ്ടുമെത്തി. എവിടെ നോക്കിയാലും നിറയെ കായ്‌ച്ച് മാവുകൾ. തൊടികളിൽ മാത്രമല്ല, റോഡരികുകളിലുമുണ്ട് വിവിധ ഇനങ്ങളിൽപെട്ട ധാരാളം കായ്‌ച്ചുനിൽക്കുന്ന മാവുകൾ. എന്നാൽ പണ്ടേപോലെ മാവുകളിൽ കല്ലെറിയാനും ഇതിന്റെ ചുവട്ടിൽവീഴുന്ന പഴുത്ത മാങ്ങ പെറുക്കാനുമൊന്നും കുട്ടിക്കൂട്ടങ്ങളെയും മറ്റും കാണാനില്ലെന്നതാണ് പ്രത്യേകത. പണ്ട് അവധിക്കാലം മാന്പഴക്കാലത്തിനൊപ്പമായിരുന്നു. അവരുടെ കളിക്കളങ്ങളും മാവിന്റെ ചുറ്റുവട്ടങ്ങളിലാവും. ഗൃഹാതുരകാഴ്‌ചയായി മാന്പഴക്കാലവും ഇന്ന് മാറുന്നു; ഗ്രാമനഗര വ്യത്യാസമില്ലാതെ.
മഴ നന്നേ കുറഞ്ഞത് മാങ്ങയുടെ ഉൽപാദനം ഗണ്യമായി വർധിക്കാനിടയാക്കി. മാവ് പൂക്കുന്ന സമയത്തെ മഴ പലപ്പോഴും വില്ലനാകുമായിരുന്നു. ഇത്തവണ മാങ്ങ പിടിച്ചുകഴിഞ്ഞ ശേഷമായിരുന്നു ഒറ്റപ്പെട്ട മഴ. മുന്പ് പടർന്ന് പന്തലിച്ച് കായ്‌ച്ച് കിടന്നിരുന്ന കപ്പ, കിളിച്ചുണ്ടൻ, മൂവാണ്ടൻ ഉൾപ്പെടെയുള്ള നാടൻ ഇനങ്ങളിൽപെട്ട മാവുകളായിരുന്നു കൂടുതൽ. അവയൊന്നും ഇപ്പോൾ അധികം കാണാനേയില്ല. കാണുന്നതെല്ലാം കൈയെത്തും ദൂരത്ത് ആരുടെയും സഹായമില്ലാതെ മാങ്ങാ പറിക്കാനാവുന്ന കുള്ളൻ മാവുകളാണ്. മാവുകൾ ചെറുതാണെങ്കിലും മാങ്ങകൾ നാടനേക്കാൾ പതിന്മടങ്ങ് വലുപ്പത്തിലുള്ളവയാണ്.









0 comments