റേഷൻ കടകളിലെ ക്രമക്കേട്
അഞ്ചുമാസത്തിൽ 4.46 ലക്ഷം രൂപ പിഴ

പത്തനംതിട്ട
2026 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ ജില്ലയിലെ വിവിധ റേഷൻ കടകളിൽ നടന്ന ക്രമക്കേടുകളിൽ പിഴയായി ഈടാക്കിയത് 4.46 ലക്ഷം രൂപ. ഇക്കാലയളവിലെ പൊതുവിപണി പരിശോധന റിപ്പോര്‍ട്ടിലേതാണ് ഇൗ കണക്ക്. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ഭക്ഷ്യ കമീഷന്‍ ജില്ലാ അവലോകനയോഗത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ പഞ്ചായത്തുകളും നഗരസഭകളും ഗ്രാമസഭ മുഖേന തെരഞ്ഞെടുക്കണമെന്ന് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമീഷനംഗം കെ എന്‍ സുഗതന്‍ യോഗത്തിൽ പറഞ്ഞു.
അമൃതം ന്യൂട്രീമിക്സ് യൂണിറ്റുകളില്‍ കമീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇക്കാര്യത്തിൽ കുടുംബശ്രീയും ഐസിഡിഎസും സംയുക്തമായി യോഗം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റേഷന്‍ കടകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്പെക്‌ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനയുണ്ട്.
ഉന്നതികളിൽ അപേക്ഷിച്ച എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കി. മലന്പണ്ടാരം കുടുംബങ്ങള്‍ക്ക് അരിയുള്‍പ്പെടെ 12ഓളം പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. എഡിഎം ആര്‍ രാജലക്ഷ്മി അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.










0 comments