നാടിൻ പൊൻമകനെ...

കോന്നി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ.കെ യു ജനീഷ് കുമാറിന് ഏനാദിമംഗലം പഞ്ചായത്തിൽ മുരുപ്പേൽത്തറയിൽ നൽകിയ സ്വീകരണം

അശ്വതി ജയശ്രീ
Published on Mar 31, 2026, 12:05 AM | 1 min read
കോന്നി
"അറുനൂറു രൂപയായിരുന്നു മക്കളെ എനിക്കാദ്യമായി കിട്ടിയ പെൻഷൻ. ഇപ്പോളത് 2000 രൂപയാക്കി തന്നില്ലേ നമ്മുടെ സർക്കാര്. അത് കൃത്യമായി ബാങ്കിലെത്തുന്നുമുണ്ട്'– ആമിന ബീവിക്ക് പറയാനേറെയുണ്ട്. കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ പര്യടനം ഏനാദിമംഗലം പഞ്ചായത്ത് ജങ്‌ഷനിലെത്തിയപ്പോൾ കാത്തുനിന്നവരുടെ കൂട്ടത്തിൽ ആമിനയുമുണ്ടായിരുന്നു. "എന്റെ വോട്ട് നമ്മടെ ജനീഷിനാ. ഞാൻ കാണുന്നോരോടൊക്കെ പറയും വോട്ട് ജനീഷിന് തന്നെ കൊടുക്കാൻ. എനിക്കെന്റ മക്കളെപോലെയല്ലേയുള്ളൂ'–ചിരി മായാത്ത മുഖം തിളങ്ങി.
മുരുകൻകുന്നിൽനിന്നാണ് പര്യടനം ആരംഭിച്ചത്. നാടിന്റെ ദാഹമകറ്റിയ മുരുകൻകുന്ന് കുടിവെള്ള പദ്ധതിയുടെ നാട്. ആവേശത്തോടെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനങ്ങൾ പ്രിയ സ്ഥാനാർഥിയെ വരവേറ്റു. ബിഎം ആൻഡ് ബിസി നലിവാരത്തിൽ നിർമിച്ച പുന്നട–മാലൂർ റോഡ്, ഏനാദിമംഗലം പുതിയ പഞ്ചായത്ത് കെട്ടിടം, മിനി സ്‌റ്റേഡിയം, വിവിധ കുടിവെള്ള പദ്ധതികൾ, അത്യാധുനിക സ്‌കൂൾ കെട്ടിടങ്ങൾ തുടങ്ങി പ്രചാരണ വഴികളിലെല്ലാം ജനീഷിന് ചൂണ്ടിക്കാട്ടാൻ വികസന പദ്ധതികൾ ഏറെ.
"മൂന്നാമതും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വിജയം മാത്രമാണ് ലക്ഷ്യം. മണ്ഡലത്തിൽ പൂർത്തിയാക്കിയ സ്വപ്‌ന പദ്ധതികൾ അഭിമാനമായി നിലകൊള്ളുമ്പോഴും പൂർത്തിയാകാത്തവയുടെ ഭാവിയിലാണ് തന്റെ ശ്രദ്ധ. തുടങ്ങിവച്ചതൊന്നും നിലച്ചുപോകാതെ പൂർത്തിയാകാൻ എൽഡിഎഫിന്റെ വിജയം അനിവാര്യമാണ്'– ജനീഷ് പറഞ്ഞുവച്ചപ്പോൾ ആരവമുയർന്നു. അതിന്റെ അകമ്പടിയിൽ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്. ഓരോയിടത്തും സ്ഥാനാർഥിയെകാത്ത് കുട്ടികളും യുവാക്കളും പ്രായമായവരും കാത്തിരുന്നു. രക്തഹാരങ്ങളും പൂക്കളും നൽകി അവർ സ്‌നേഹമറിയിച്ചുകൊണ്ടേയിരുന്നു. വേടമലയിലായിരുന്നു സമാപനം.










0 comments