വെന്തുരുകി കൃഷിയിടങ്ങൾ
88 ലക്ഷത്തിന്റെ കൃഷിനാശം

കോന്നി കിഴക്കുപുറം പുതുപറമ്പിൽ എ മണിരാജിന്റെ അട്ടച്ചാക്കൽ ഏലായിലെ വാഴകൃഷി കരിഞ്ഞുണങ്ങിയ നിലയിൽ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:05 AM | 1 min read
പത്തനംതിട്ട
കനത്ത വേനലിൽ കരിഞ്ഞുണങ്ങുന്നു കർഷകരുടെ പ്രതീക്ഷകൾ. ഇത്തവണ ജില്ലയിലാകെ 88 ലക്ഷം രൂപയുടെ കൃഷിനാശം. നെല്ല്, പച്ചക്കറി, വാഴ, കപ്പ എന്നിവയാണ് പ്രധാനമായും നാശം നേരിട്ടത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 45 ഹെക്‌ടർ നെൽകൃഷിയാണ് നശിച്ചത്. ഇത് നൂറുകണക്കിന് കർഷകരെ നേരിട്ട് ബാധിച്ചു. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇതിന്റെ പത്തിലൊന്നുപോലും ഉണ്ടായിരുന്നില്ല. തിരുവല്ല, മല്ലപ്പള്ളി മേഖലയിലാണ് നാശമേറെയും. നെല്ല് കഴിഞ്ഞാൽ വാഴകൃഷിക്കാണ് കൂടുതൽ നാശം നേരിട്ടത്. 1.2 ഹെക്‌ടറിലെ പതിനായിരത്തിലധികം വാഴ നശിച്ചതായാണ് കണക്ക്.
കനത്ത ചൂടിൽ കൃഷി ഉണങ്ങാത നോക്കാൻ കർഷകർ പെടാപ്പാടുപെടുകയാണ്. ജലക്ഷാമമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. വിഷുവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവരിൽ പലർക്കും കാര്യമായ വിളവ് ലഭിക്കാത്തത് തിരിച്ചടിയായി. പച്ചക്കറി കൃഷി ഏറെയുള്ളത് അടൂർ, പന്തളം, കോന്നി എന്നിവിടങ്ങളിലാണ്. ഇൗ പ്രദേശങ്ങളിൽ കൃഷിയെ ചൂട് സാരമായി ബാധിച്ചു. കുരുമുളക്, കവുങ്ങ്, തെങ്ങ്, ചേമ്പ്, മരച്ചീനി, വെറ്റില കൃഷികൾ മലയോര മേഖലയിൽ വ്യാപകമായി കരിഞ്ഞുണങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളിലും കുരുമുളക് കൊടികൾ ഉണങ്ങി തുടങ്ങി. ജാതിമരങ്ങളിൽ കായ്കൾ കൊഴിയുന്നതും തെങ്ങിൽ വെള്ളയ്‌ക്ക കൊഴിയുന്നതും വ്യാപകമാണ്.
കനത്ത വിലയിടിവ് നേരിടുകയാണ് റാന്നി, പെരുനാട് മേഖലകളിലെ കൈതച്ചക്ക കർഷകർ. വേനൽച്ചൂടിൽ ഉൽപാദനം തീരെ കുറഞ്ഞു. എന്നിട്ടും വില കുറയുകയാണ്. പാലുൽപാദനം കുറഞ്ഞത് ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി. നാടൻപച്ചക്കറി ഉൽപാദനം കുറഞ്ഞത് മറുനാടൻ ലോബി മുതലെടുക്കുന്നുണ്ട്. തമിഴ്‌നാട്ടിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി പച്ചക്കറിയെത്തുന്നത്.










0 comments