ഡ്രൈവറെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

കോഴഞ്ചേരി
പത്തനംതിട്ട – ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ആറന്മുള എരുമക്കാട് സ്വദേശി പാലനിൽക്കുന്ന കാലായിൽ ശ്രീജിത്ത് (39) നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും ജില്ലാ ഡാൻസാഫ് ടീമിന്റെയും സംയുക്ത അന്വേഷണത്തിൽ പിടികൂടിയത്.
കഴിഞ്ഞ 23നായിരുന്നു സംഭവം. സ്വകാര്യ ബസിലെ ഡ്രൈവറായ ആറന്മുള തെക്കേമല സ്വദേശി ശ്രീജീവിന് (35) പ്രതിയായ ശ്രീജിത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ആറന്മുള സ്റ്റേഷനിൽ പരാതി നൽകുകയും ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് ഒത്തുതീർപ്പാക്കിയതുമാണ്. എന്നാൽ തുടർന്നും വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച പ്രതി 23ന് രാവിലെ 10.30ഓടെ ശ്രീജീവ് ഓടിച്ച സ്വകാര്യ ബസ് ആറന്മുള മാലക്കരക്ക് സമീപം ചക്കിട്ടപ്പടിയിൽ കൈ കാണിച്ച് നിർത്തി ബസിനുള്ളിൽ കയറി ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ശ്രീജീവിനെ തലയ്ക്കും മുഖത്തും കൈകളിലും പുറത്തും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തുനിന്നും ബൈക്കിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ നടത്തി വരികയായിരുന്നു. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ പ്രതി അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നുകളയാതിരിക്കാൻ പ്രത്യേകം അന്വേഷണസംഘം ജാഗ്രത പുലർത്തി. തുടർന്ന് ശനിയാഴ്ചയോടെ ആലപ്പുഴയിൽനിന്നും പ്രതിയെ പിടികൂടി. പ്രത്യേക അന്വേഷണ സംഘ അംഗങ്ങളായ ഇൻസ്‌പെക്ടർ വി സജു, എസ് ഐ നിയാസ്, പൊലീസ് ഉദ്യോഗസ്ഥരായ അനിൽ, ഉമേഷ്, ശിവപ്രസാദ്, കിരൺ,മനു, ജില്ലാ ഡാൻസഫ് എസ് ഐമാരായ ഉണ്ണികൃഷ്ണൻ, അജികുമാർ, ഡാൻസാഫ് അംഗങ്ങളായ മിഥുൻ ജോസ്, ബിനു, സുജിത്കുമാർ, ഷെഫീഖ്, ജിതിൻ, വിമൽ, ശ്രീരാജ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments