കുടുംബശ്രീയുടെ സ്വർണ വെള്ളരി
കണിയൊരുക്കാൻ 76 ടൺ വെള്ളരി

നാഗലശേരി കുടുംബശ്രീ സിഡിഎസിന്റെ വിഷുച്ചന്തയിൽ വൃന്ദാവനം സംഘകൃഷി ഗ്രൂപ്പിന്റെ കണിവെള്ളരി വിൽപ്പന
പാലക്കാട്
വിഷുവിന് കണിയൊരുക്കാൻ 76 ടൺ കണിവെള്ളരികൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15.61 ഏക്കറിലാണ് സ്വർണവെള്ളരി വിളയിച്ചെടുത്തത്. ആലത്തൂർ, ചിറ്റൂർ, കുഴൽമന്ദം, കൊല്ലങ്കോട്, മണ്ണാർക്കാട്, ഒറ്റപ്പാലം, നെന്മാറ, പാലക്കാട്, ശ്രീകൃഷ്ണപുരം, തൃത്താല ബ്ലോക്കുകളിലെ 27 സംഘകൃഷി ഗ്രൂപ്പുകളാണ് കൃഷി നടത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് വിളവിറക്കിയത്. കൂടുതൽ ഇടങ്ങളിലും പരമ്പരാഗത രീതിയിലാണ് കൃഷി. ചിലയിടങ്ങളിൽ ഓപ്പൺ പ്രിസിഷൻ ഫാമിങ് എന്ന അത്യാധുനിക രീതിയിലും കൃഷി ചെയ്തു. കുടുംബശ്രീ മിഷനിൽനിന്ന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. കുടുംബശ്രീ വിഷുച്ചന്തകളിലൂടെയും വിവിധ പച്ചക്കറി കടകളിലൂടെയുമാണ് വിൽപ്പന. കിലോഗ്രാമിന് 35 മുതൽ- 40 രൂപവരെ വിലയുണ്ട്. കൊല്ലങ്കോട് പല്ലശന ഒല്ലൂർ പാടത്ത് വിളവെടുത്ത കണിവെള്ളരികൾ സമീപത്തെ വീടുകളിൽ സൗജന്യമായി വിതരണം ചെയ്യും. ഏഴുവർഷമായി ഇവിടെ വിളവെടുത്ത വെള്ളരികളിൽനിന്ന് ഒരു പങ്ക് നാട്ടിൽ വിതരണം ചെയ്യാറുണ്ട്. ഓണക്കാലത്ത് പൂക്കളും ഇത്തരത്തിൽ വിളവെടുത്ത് സൗജന്യമായി വിതരണം ചെയ്യാറുണ്ട്. അടുത്തഘട്ട പൂവ് കൃഷി മേയിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംഘം. പ്രദേശത്തെ കർഷകൻ സി ജയപ്രകാശിന്റെ 80 സെന്റ് ഭൂമിയിലാണ് വർഷങ്ങളായി കൃഷിയിറക്കുന്നത്.











0 comments