കളി കാര്യമാക്കാൻ വാണിയംകുളം

ഒറ്റപ്പാലം
വാണിയംകുളത്തൊരുങ്ങുന്ന ഫുട്ബോൾ ടർഫ് ഫെബ്രുവരി അവസാനത്തോടെ തുറന്നുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ പറഞ്ഞു. പ്രസിഡന്റും ഉദ്യോഗസ്ഥസംഘവും ടർഫിലെത്തി നിർമാണം വിലയിരുത്തി. മേറ്റ് വിരിക്കൽ, പെയിന്റിങ്, ഓപ്പൺ ജിംനേഷ്യത്തിന്റെ മെഷീനറി ഫിറ്റിങ് എന്നിവയാണ് പൂർത്തീകരിക്കാനുള്ളത്. ഫെൻസിങ്, ടർഫിന് ചുറ്റും ഇന്റർലോക്ക്, ഗ്യാലറി, ലൈറ്റ് ഫിറ്റിങ്, നടപ്പാത എന്നിവ പൂർത്തിയാക്കി. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 4.32 കോടി രൂപ വിനിയോഗിച്ച് പഞ്ചായത്തിന്റെ ഒരേക്കർ സ്ഥലത്താണ് നിർമാണം. നിർമാണം പൂർത്തിയാക്കുന്നതോടെ മേൽനോട്ടത്തിനായി പഞ്ചായത്തിന് കൈമാറും. പി മമ്മിക്കുട്ടി എംഎൽഎയുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഇടപെടലിലാണ് പദ്ധതി വേഗത്തിൽ പൂർത്തിയാകുന്നത്. കാണികൾക്ക് വിശാലമായ ഗ്യാലറി കെട്ടിടവും കളിക്കാർക്ക് വിശ്രമിക്കാൻ 1500 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പ്രത്യേക മുറിയും ശുചിമുറിയും തയ്യാറാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് കെ കൃഷ്ണകുമാർ, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ എൻ എം അബ്ദുൾ സലാം, എം ലക്ഷ്മി, എ സംഗീത, പഞ്ചായത്ത് അംഗങ്ങളായ എ ദിലീപ്, എം വിജീഷ്, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ബി എൽ അശ്വതി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ എസ് ഷെമീർ, കെ പി സുധീർ, പി സുധീഷ് എന്നിവരടങ്ങിയ സംഘമാണ് ടർഫ് സന്ദർശിച്ചത്.










0 comments