ട്രോളിങ് നിരോധനം തുടങ്ങി; മീൻ വരവ് കുറയും, വില കൂടും

വലിയങ്ങാടി മത്സ്യ മാർക്കറ്റ്

സ്വന്തം ലേഖകൻ
Published on Jun 11, 2026, 12:00 AM | 1 min read
പാലക്കാട്
കടൽത്തീരമില്ലെങ്കിലും സംസ്ഥാനത്തെ ട്രോളിങ് നിരോധനം പാലക്കാടിനെയും ബാധിക്കും. ജില്ലയിലേക്ക് കടൽമത്സ്യം വരുന്നത് കുറയുന്നതോടെ വില കുതിച്ചുയരും. മത്തി, അയല, ചെന്പല്ലി, കേര, ചെന്പാൻ തുടങ്ങിയവയാണ് പ്രധാനമായും ജില്ലയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. ബേപ്പൂർ, തിരൂർ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിൽനിന്നാണ് ദിവസവും ജില്ലയിലെ പ്രധാന മാർക്കറ്റിലേക്ക് മീൻ എത്തുന്നത്. കൊച്ചി, കൊല്ലം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മംഗലാപുരം തുടങ്ങിയ ഇടങ്ങളിൽനിന്നും മീനുകൾ എത്തുന്നുണ്ട്. ട്രോളിങ് ആരംഭിച്ചതോടെ മീൻ വരവ് നന്നേ കുറയും. അണക്കെട്ട് മീനും വളർത്ത് മത്സ്യവുമാണ് ജില്ലയിലെ ജനങ്ങളുടെ പ്രധാന ആശ്രയം. ട്രോളിങ് നിരോധനകാലം മത്സ്യകൃഷികാർക്ക് ചാകരയാണ്. ഇൗ സമയത്ത് വളർത്ത് മത്സ്യങ്ങളുടെ വിൽപ്പന വർധിക്കും. ട്രോളിങ് നിരോധന കാലത്ത് കൂടുതൽ മത്സ്യ ഉൽപ്പാദനം നടത്തുന്ന കർഷകരുമുണ്ട്. കട്‌ല, സിലോപ്പിയ, ഡാം ആവോലി, നെട്ടർ തുടങ്ങിയ വളർത്തുമീനുകൾക്കാണ് കൂടുതൽ ആവശ്യം. വളർത്തു ചെമ്മീനും ജില്ലയിൽ വിറ്റുപോകുന്നുണ്ടെന്ന് പാലക്കാട് വലിയങ്ങാടിയിലെ മത്സ്യവ്യപാരിയായ മുഹമ്മദ് റഫീഖ് പറഞ്ഞു. കൊച്ചി, ആലപ്പുഴ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് വളർത്തുചെമ്മീൻ ജില്ലയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. പുഴ മീനുകൾക്കും ആവശ്യക്കാരുണ്ട്. ഏതാനും ദിവസങ്ങളായി മീൻ വില കാര്യമായി മാറ്റമില്ലാതെ തുടരുകയാണ്. മീൻ വരവ് കുറയുന്നതോടെ വില ഉയരും. ട്രോളിങ് നിരോധനം ജൂലൈ 31ന് രാത്രി 12നുശേഷമാണ് അവസാനിക്കുന്നത്.










0 comments