മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
ജില്ലാ ആശുപത്രി ജീവനക്കാർക്ക് ശന്പളം മുടങ്ങി


സ്വന്തം ലേഖകൻ
Published on Jul 09, 2026, 12:46 AM | 1 min read
പാലക്കാട്
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 170ൽ അധികം താൽക്കാലിക ജീവനക്കാരുടെ ശന്പളം മുടങ്ങി. ശുചീകരണത്തൊഴിലാളികൾ, സുരക്ഷാജീവനക്കാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് കഴിഞ്ഞമാസത്തെ ശമ്പളം മുടങ്ങിയത്. താൽക്കാലിക ജീവനക്കാർക്ക് എച്ച്എംസി ഫണ്ടിൽനിന്നാണ് ശമ്പളം അനുവദിക്കുന്നത്. ശമ്പളം അനുവദിക്കാൻ സൂപ്രണ്ട് ഒപ്പിടണം. എന്നാൽ, സൂപ്രണ്ടായിരുന്ന കെ ബിന്ദു തോമസിനെ മാനദന്ധവിരുദ്ധമായി ഡിഎംഒയായി നിയമിച്ചതോടെയാണ് തസ്തികയിൽ ഒഴിവുവന്നത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ പി അഹമ്മദ് അഫ്‌സലിനാണ് സൂപ്രണ്ടിന്റെ അധികച്ചുമതല. ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക ഏറെനാളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണം. രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗമായി ഡിഎംഒയായിരുന്ന ടി വി റോഷിനെ സ്ഥലമാറ്റിയതിന് പിന്നാലെ ബിന്ദു തോമസിനോട് ഉടൻ സ്ഥാനമേറ്റെടുക്കാൻ വകുപ്പ് നിർദേശിക്കായിരുന്നു. ശന്പളം നൽകാത്തത് വിവാദമായതോടെ താൽക്കാലിക ചുമതലയുള്ള ഡെപ്യൂട്ടി ഡിഎംഒ ബുധനാഴ്‌ച ജില്ലാ ആശുപത്രിയിലെത്തി ഫയലിൽ ഒപ്പിട്ടു. ഇതോടെ ഒരു വിഭാഗം ജീവനക്കാർക്ക് ശന്പളം കയറി. അടുത്തദിവസങ്ങളിൽ ബാക്കിയുള്ളവർക്കും ശന്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.











0 comments