ഒരാളെ രക്ഷപ്പെടുത്തി
അപകടം പാലക്കുഴി വെള്ളച്ചാട്ടത്തിൽ; കോയമ്പത്തൂർ സ്വദേശിനി മരിച്ചു

ഭാനുപ്രിയ
വടക്കഞ്ചേരി
പാലക്കുഴിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. ഒരാളെ അതിസാഹസികമായി രക്ഷപ്പെടുത്തി. കോയമ്പത്തൂർ വിശ്വപുരം തമിഴ് ചർച്ചിനുസമീപം 37/ആർസിയിൽ ഭാനുപ്രിയ(40)യാണ് മരിച്ചത്. കോയമ്പത്തൂർ സ്വദേശി ഭരത്തി(35)നെയാണ് രക്ഷപ്പെടുത്തിയത്. കോയമ്പത്തൂരിൽനിന്ന് പാലക്കുഴി വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചുപേരിൽ ഉൾപ്പെട്ടവരാണിവർ. ഞായർ പകൽ 12നാണ് അപകടം. വെള്ളച്ചാട്ടത്തിന് സമീപം തോട്ടിലിറങ്ങിയ ഭാനുപ്രിയ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭരത്തും അപകടത്തിൽപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ പ്രശാന്ത് (38), ദീപ (47), ജനനി (37) എന്നിവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരായ സെബാസ്റ്റ്യൻ, ജോജി എന്നിവർ വടം കെട്ടി താഴെയിറങ്ങി പാറയിടുക്കിൽ കിടക്കുകയായിരുന്ന ഭരത്തിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് അഗ്നിരക്ഷാസേനയെത്തി അഞ്ചുമണിക്കൂർ പരിശ്രമിച്ചാണ് ഭരത്തിനെ മുകളിലെത്തിച്ചത്. കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ഭരത്തിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ഭാനുപ്രിയയുടെ മൃതദേഹം 500 അടിയോളം താഴെ കൊന്നക്കൽക്കടവിന് സമീപം മരക്കമ്പിൽ തങ്ങിനിൽക്കുന്ന നിലയിലിലായിരുന്നു. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ തന്നെ മൃതദേഹം കരയ്‌ക്കെത്തിച്ചു. പിന്നീട് അഗ്നിരക്ഷാസേനയെത്തി മൃതദേഹം താഴെയിറക്കി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലക്ക് മാറ്റി. ഭാനുപ്രിയയുടെ ഭർത്താവ്: ശിവകുമാർ. ആലത്തൂർ ഡിവൈഎസ്‌പി വി എസ് ദിനരാജ്, തഹസിൽദാർ ജെറിൻ ജോൺസൺ, വടക്കഞ്ചേരി സിഐ എം പി എബി, എസ്ഐ ഉണ്ണി, മംഗലംഡാം എസ്ഐ രാമചന്ദ്രൻ, അഗ്നിരക്ഷാസേന വടക്കഞ്ചേരി സ്റ്റേഷൻ ഓഫീസർ പ്രദീപ്, ആലത്തൂർ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് പി സുധീർകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.










0 comments