പൊലീസ് സ്റ്റേഷനുസമീപം മോഷണം
12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കിട്ടിയില്ല

കൊല്ലങ്കോട്
കൊല്ലങ്കോട് പൊലീസ് സ്റ്റേഷനുസമീപം മോഷണം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പൊലീസ് സ്റ്റേഷനിൽനിന്ന് 20 മീറ്റർ മാത്രം അകലെയുള്ള കെ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജൂലൈ 15ന് മോഷണം നടന്നത്. ഗോപാലകൃഷ്‌ണന്റെ വീട്ടിലും കടയിലും വാടക മുറിയിൽനിന്നുമാണ് വെള്ളിപ്പാത്രങ്ങളും പണവും മോഷ്‌ടിച്ചത്. ഗോപാലകൃഷ്ണൻ മകൾ ലക്ഷ്മിയുടെ പഴയന്നൂരിലെ വീട്ടിലേക്ക് കുറച്ചുദിവസത്തേക്കുപോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ വെള്ളിപ്പാത്രങ്ങളും പണവും മോഷ്‌ടിച്ചു. ഇതോടൊപ്പം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടയിലും കവർച്ച നടത്തി. വാടക മുറികളിൽ താമസിക്കുന്നവരുടെ പണം നഷ്ടമായതായും പരാതിയുണ്ട്. ഗോപാലകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സ്ഥലത്തില്ലാത്ത സമയം മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മോഷണം നടന്ന്12 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനോ മോഷണവസ്തുക്കൾ വീണ്ടെടുക്കാനോ പൊലീസിന് കഴിഞ്ഞില്ല. വേണ്ടത്ര പൊലീസ് ഇല്ലാത്തതും സ്റ്റേഷൻ ചുമതല സംബന്ധിച്ച് സർക്കാരിന്റെ പുതിയ സംവിധാനത്തിന്റെ അനിശ്ചിതത്വവുമാണ് അന്വേഷണം എങ്ങുമെത്താതിന് കാരണമെന്ന ആരോപണവും ശക്തമാണ്.










0 comments