വെള്ളിയാഴ്‌ച മാത്രം 19 പേർക്ക് ഡെങ്കിപ്പനി
പനി കുറയുന്നില്ല


സ്വന്തം ലേഖകൻ
Published on Jul 04, 2026, 02:00 AM | 1 min read
പാലക്കാട്
ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. തുടർച്ചയായ അഞ്ചാം ദിവസവും 1000 കടന്ന് രോഗികൾ. വെള്ളിയാഴ്‌ച 1,020 പേരാണ് ചികിത്സ തേടിയെത്തിയത്. ഇതിൽ 22 പേർ കിടത്തി ചികിത്സയിലാണ്. 1,056, 1,257, 1,238, 1,191 എന്നിങ്ങനെയാണ് നാല് ദിവസത്തെ കണക്ക്. ഒരു മാസത്തിനിടെ 30,000ന് മുകളിലാണ് രോഗികളുടെ എണ്ണം. വെള്ളിയാഴ്‌ച മാത്രം 19 പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണമുള്ള 65 പേർ നിരീക്ഷണത്തിലാണ്. പാലക്കാട്, അകത്തേത്തറ, കണ്ണാടി, കോട്ടോപ്പാടം, മുണ്ടൂർ, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്‌ച ഡെങ്കിപ്പനി സ്ഥിരീകരിച്ചതിലേറെയും. നേരത്തെ അഗളി, അലനല്ലൂർ, അമ്പലപ്പാറ, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കരിമ്പുഴ, കിഴക്കഞ്ചേരി, കോങ്ങാട്, കുലുക്കല്ലൂർ, കുമരംപുത്തൂർ, മലമ്പുഴ, മങ്കര, മണ്ണാർക്കാട്, മരുതറോഡ്, പറളി, പെരിങ്ങോട്ടുകുറുശി, പെരുമാട്ടി, തച്ചനാട്ടുകര, തെങ്കര എന്നിവിടങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ഒന്നര മാസത്തിനിടെ ആറുപേരാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി വ്യാപനത്തിന് പിന്നാലെ ഷിഗല്ല, എച്ച്1 എൻ1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ആശങ്ക വർധിപ്പിക്കുന്നു.










0 comments