കുട്ടികൾ തുണച്ചു, സ്വർണാഭരണം തിരിച്ചുകിട്ടി

മണ്ണാർക്കാട്
വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് വിദ്യാർഥിക്കൂട്ടം. തച്ചനാട്ടുകര ചെത്തലൂർ തെക്കുമുറിയിലാണ് സംഭവം. തെക്കുമുറി ഊരക്കാട് ആതംകോട് കരിങ്കറയിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മിഥുനും കൂട്ടുകാരായ നിവേദ്, സംഗീത്, സുജിത്, ശ്രീരാഗ് എന്നിവർക്ക് ആഴ്ചകൾക്കുമുമ്പ് തെക്കുമുറി- വളംഡിപ്പോ റോഡിൽ ചോലയിൽ പടിയിൽനിന്ന് സ്വർണത്തിന്റെ ബ്രേസ്‌ലെറ്റ് ലഭിച്ചത്. സ്വർണമാണെന്ന് ഉറപ്പില്ലാതെ സമീപത്തെ ചോലയിൽ ഉണ്ണിക്കുട്ടന്റെ വീട്ടിൽ ആഭരണം ഏൽപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും വരാത്തതോടെ ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവരം നൽകി. മാലയ്ക്കായി രണ്ടുപേര്‍ ബന്ധപ്പെട്ടു. ബില്ലുകൾ ആവശ്യപ്പെട്ട് ജ്വല്ലറിയിൽ പോയി പരിശോധിച്ചതോടെ പ്രദേശവാസിയായ അമ്പലത്ത് ഗോപകുമാറിന്റെ മകൾ ഗൗതമിയുടേതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, അരപ്പവന്റെ ആഭരണം പഞ്ചായത്ത് അംഗം അബ്ദുൽ മജീദിന്റെ സാന്നിധ്യത്തിൽ കൈമാറി. ഗോപകുമാറും മകളും കാമ്പുറത്തേക്ക് ഓട്ടോറിക്ഷയിൽ പോകുംവഴിയാണ് ആഭരണം നഷ്ടപ്പെട്ടത്.










0 comments