വിദ്യാർഥികൾക്കുനേരെയുള്ള പൊലീസ് അതിക്രമം അനുവദിക്കില്ല
അലയടിച്ച് എസ്‌എഫ്‌ഐ പ്രതിഷേധം

മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
പാലക്കാട്
എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിൽ ജലപീരങ്കി ഉപയോഗിച്ചാണ് പൊലീസ് വിദ്യാർഥികളെ നേരിട്ടത്. പാലക്കാട് ബിഇഎം സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി വിദ്യാർഥികൾ അണിനിരന്നു. ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള സർക്കാർ പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച എസ്‌എഫ്‌ഐ കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിനുനേരെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം ആര്യപ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്‌ണവി ഷാജി എന്നിവരുൾപ്പെടെയുള്ളവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാലക്കാട് നടത്തിയ മാർച്ച് എസ്‌പി ഓഫീസിനുസമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. ആർഎസ്‌എസിന്റെ ഏജന്റയാണ് പൊലീസ് പ്രവർത്തിക്കുന്നത്. എന്തുപറഞ്ഞാലും അനുസരിക്കുന്ന സ്ഥിതിയിലേക്ക് ആർഎസ്‌എസിന്റെ അനുയായികളായി കോൺഗ്രസും മന്ത്രിമാരും മാറി. വിദ്യാർഥികൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ ശക്തമായി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വിഷ്‌ണുപ്രിയ അധ്യക്ഷയായി. ജോയിന്റ് സെക്രട്ടറി വി നന്ദു സ്വാഗതവും വൈസ് പ്രസിഡന്റ് അഫ്‌സൽ നന്ദിയും പറഞ്ഞു.










0 comments