സ്റ്റേഡിയം ബൈപ്പാസിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

പാലക്കാട്
നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. മങ്കര വെള്ളറോഡ് കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ നീതു (30) ആണ് മരിച്ചത്. ശനി പകൽ 2.20-ഓടെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. നെന്മാറയിൽ നിന്നു പാലക്കാട്ടേക്ക് വരികയായിരുന്ന "കൃഷ്ണരാജ്' എന്ന സ്വകാര്യ ബസ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ വശം തട്ടി സ്കൂട്ടറിന്റെ പിന്നിലിരുന്ന നീതു റോഡിലേക്ക് തെറിച്ചുവീഴുകയും ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു. തുണിത്തരങ്ങൾ വാങ്ങാനായി ബന്ധുവായ മങ്കര കുനിയംപാടം സ്വദേശി ശ്രേയയ്ക്ക്( 18) ഒപ്പം നഗരത്തിലെത്തിയതായിരുന്നു നീതു. ശ്രേയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ബസ് ഡ്രൈവറായ പല്ലശന കൂടല്ലൂർ സ്വദേശി ബിജുവിനെതിരെ (45) പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നീതുവിന്റെ ഭർത്താവ് കലേഷ് പ്രവാസിയാണ്. മക്കൾ: നിയ, നിവ്യ. അച്ഛൻ: ശശി. അമ്മ: ഓമന. സഹോദരങ്ങൾ: പ്രസാദ്, ശരത്, നിഖിത.









0 comments