തകർന്ന സ്വപ്‌നങ്ങൾ തകരപ്പാളയത്തിൽ

സായൂജ് ചന്ദ്രൻ
പാലക്കാട്
ആകാശവേഗത്തിൽ തകർന്ന സ്വപ്നത്തിന്റെ പാളികൾ ഇതാ ഇവിടെ. ആറുവർഷം മുന്പ് കരിപ്പൂരിൽ റൺവേയിൽനിന്ന് തെന്നിമാറി ഇടിച്ചിറങ്ങിയ എയർഇന്ത്യ ബോയിങ് വിമാനത്തിന്റെ ഭാഗങ്ങൾ ഓങ്ങല്ലൂർ തകരപ്പാളയത്തിലെത്തി. നഷ്ടങ്ങളുടെ, വേദനകളുടെ ലോഹസ്‌മാരകം പതിയെ ഓർമ മാത്രമാകും. ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്തെ പ്രമുഖ ആക്രി വിൽപ്പന കേന്ദ്രമാണ് വിമാനാവശിഷ്ടങ്ങൾ ലേലത്തിനെടുത്തത്. രണ്ടുമാസം മുമ്പ് ടെൻഡർ നടപടി പൂർത്തിയാക്കി. കണ്ടയ്‌നർ ലോറികളിൽ വച്ചുകെട്ടിയെത്തിച്ച ഭാഗങ്ങൾ പൊളിച്ച് വേർതിരിക്കാൻ തുടങ്ങി. തകർന്നടിഞ്ഞ കോക്‌പിറ്റ്, അവസാന ശ്വാസത്തിനുമുമ്പ് ജീവനുവേണ്ടി വിതുമ്പിയ ഫോൺ, കാലിക്കുപ്പികൾ, ടോർച്ച്, ശുചിമുറിയിലെ കടലാസ്, രക്തംപുരണ്ട ഇരിപ്പിടങ്ങൾ... മണ്ണും പായലും പറ്റിയ ദുരന്തകാഴ്‌ച. 2020 ആഗസ്‌ത് ഏഴിനായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം. കോവിഡ്‌കാലത്ത് ജന്മനാട്ടിലേക്ക് പുറപ്പെട്ട ബോയിങ് വിമാനത്തിൽ അന്ന് 190പേരായിരുന്നു യാത്രക്കാർ. കനത്ത മഴയുണ്ടായിരുന്ന രാത്രിയിൽ ലക്ഷ്യം മാറിയിറങ്ങിയ ആകാശവാഹനം റൺവേയിൽനിന്ന് മാറി താഴ്‌ച്ചയിലേക്ക് നിലം പതിച്ചു. മൂന്നായി മുറിഞ്ഞ വിമാനത്തിലുണ്ടായിരുന്ന 21 പേർ മരിച്ചു. മറ്റുള്ളവർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കോവിഡും പെരുമഴയും വകവയ്ക്കാതെ പുലരുവോളം രക്ഷാപ്രവർത്തനത്തിൽ നിറഞ്ഞു കരിപ്പൂരിലെ സ്‌നേഹഭാജനങ്ങളായ ജനത. കേരളത്തിലെ ആക്രി വ്യാപാര സ്ഥാപനത്തിൽ വിമാനം പൊളിക്കാനെത്തുന്നത് ഇതാദ്യം. ദുരന്തത്തിന്റെ അവശേഷിപ്പ് കാണാൻ നിരവധിപേരാണ് കാരക്കാടെത്തുന്നത്. അപകടസമയം ഓർമയില്ലാത്ത കുരുന്നുകൾക്ക് കഴിഞ്ഞ കാലം വിവരിക്കാൻ മുതിർന്നവരുമുണ്ട്. പൊളിച്ചുമാറ്റിയ ഭാഗങ്ങൾ വേർതിരിച്ച് കച്ചവടക്കാർക്ക് കൈമാറും. വിമാനത്തിന്റെ ചിറക് ഉൾപ്പെടെയുള്ള ഭാഗങ്ങൾ വരും ദിവസങ്ങളിൽ ഇവിടെയെത്തിക്കും.










0 comments