പുതിയങ്കം ജിയുപി സ്‌കൂൾ ഹൗസ് ഫുൾ

ദീപാലങ്കൃതമായ പുതിയങ്കം ജിയുപിഎസ്
ജി അലേഷ്യസ്
Published on May 17, 2026, 01:33 AM | 1 min read
ആലത്തൂർ
പ്രവേശനം ആഗ്രഹിച്ചാലും ഇനി പുതിയങ്കം ഗവ. യുപി സ്‌കൂളിൽ ചേരാൻ കഴിയില്ല. അധ്യയനവർഷം ആരംഭിക്കുംമുന്പേ പ്രവേശനം നിർത്തി. ഏറ്റവും കൂടുതൽ കുട്ടികൾ എത്തുന്ന അഞ്ചാംക്ലാസിലേക്ക് ഇനി കുട്ടികളെ എടുക്കില്ല. അലത്തൂർ മേഖലയിലെ ആറ് പഞ്ചായത്തുകളിൽനിന്ന് ഇവിടെ മക്കളെ ചേർക്കാൻ ആഗ്രഹിച്ച് രക്ഷിതാക്കൾ എത്തുകയാണ്. ഇപ്പോൾതന്നെ 148 കുട്ടികൾ അഞ്ചാം ക്ലാസിൽ ചേർന്നു. നിലവിലെ നാലാം ക്ലാസ് പ്രൊമോഷൻ ഉൾപ്പെടെയാണിത്. നാല് ഡിവിഷനാണുള്ളത്. ഒന്നാം ക്ലാസിൽ നേരത്തേതന്നെ പ്രവേശനം നിർത്തി. 61 കുട്ടികളാണ് ഇൗ വർഷം ചേർന്നത്. ഇതുൾപ്പെടെ ആകെ 900 കുട്ടികളായി. പത്തുവർഷം മുമ്പ് കുട്ടികൾ ചേരാതെ വീടുകൾ തേടിപ്പോയ കഥയുണ്ട് ആലത്തൂരിൽ നഗരത്തിൽനിന്ന് അൽപ്പംമാറി ഗാന്ധി ജങ്‌ഷനുസമീപമുള്ള പുതിയങ്കം ജിയുപി സ്‌കൂളിന്. അന്ന് 300 കുട്ടികളായിരുന്നു പഠിച്ചിരുന്നത്. എൽഡിഎഫ് സർക്കാർ വന്നതോടെ സ്‌കൂളിന്റെ ചിത്രംതന്നെ മാറി. ഗംഭീര സൗകര്യങ്ങളുമായി തലയുയർത്തിനിൽക്കുകയാണ് വിദ്യാലയം. എൽഡിഎഫ് സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് എട്ട് ക്ലാസ് മുറികളും ബഷീർ സ്മാരക പുസ്തകവാടിയും നിർമിച്ചു. മുറ്റം കട്ടപതിച്ച് മനോഹരമാക്കി. കിഫ്ബിയിൽനിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ആറ് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്കും സജ്ജമാക്കി. എസ്എസ്‌കെയുടെ 10 ലക്ഷം രൂപ വിനിയോഗിച്ച് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചു. പഞ്ചായത്തിന്റെ 13.25 ലക്ഷം രൂപയ്‌ക്ക് പ്രീ പ്രൈമറി ടോയ്‌ലറ്റ്, ഫർണിച്ചർ, അടുക്കള, ഇൻസിനറേറ്റർ എന്നിവ ഒരുക്കി. മുൻ എംഎൽഎ കെ ഡി പ്രസേനന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് ഓപ്പൺ ഓഡിറ്റോറിയം പണി പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, എംഎൽഎ എന്നിവർ നൽകിയ പിന്തുണയാണ് സ്‌കൂളിനെ അഭിമാന നിലയിലേക്ക് ഉയർത്തിയതെന്ന് പിടിഎ പ്രസിഡന്റ് കെ മണികണ്ഠനും പ്രധാനാധ്യാപകൻ വി ജെ ജോൺസണും പറഞ്ഞു.










0 comments