50 സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കും: പി രാജീവ്

ഒറ്റപ്പാലം
സംസ്ഥാനത്ത് 50 സ്വകാര്യ വ്യവസായ പാര്‍ക്ക് സർക്കാർ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ 750 ഏക്കര്‍ വ്യവസായ ഭൂമിയാക്കി മാറ്റാന്‍ കഴിയും. വ്യവസായരംഗത്ത് സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ സാത്യതകള്‍, ഉൽപ്പാദനശേഷി എന്നിവ വളര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്‌കീം പ്രകാരം സ്വകാര്യ സംരംഭകരുമായി സഹകരിച്ച് ആരംഭിച്ച മുളഞ്ഞൂര്‍ ഹൈടെക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ജില്ലയിലും വ്യവസായങ്ങള്‍ വരുന്നു എന്നതാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. കേരളത്തിന്റെ പുതിയ കാഴ്ചപ്പാട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനം ലഭ്യമാക്കുന്നതിനായി ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും സര്‍ക്കാര്‍ നടപ്പാക്കുകയാണ്. യുവതലമുറയ്ക്ക് നാട്ടില്‍ തന്നെ ജോലി ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പാലക്കാട് വ്യവസായം വളരുന്നതോടെ അത് ജില്ലയ്ക്ക് മികച്ച നേട്ടമായി മാറും. ഒറ്റപ്പാലത്തെ ഡിഫന്‍സ് പാര്‍ക്ക് മള്‍ട്ടി പാര്‍ക്ക് ആക്കുമെന്നും മന്ത്രി പറഞ്ഞു. കടമ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഫുഡ് പ്രോസസിങ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിലൂടെ കാർഷിക ഉല്‍പ്പന്നങ്ങള്‍ക്കും ചെറുകിട വ്യാപാരമേഖലയ്ക്കും ഊര്‍ജം പകരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വ്യവസായ വളര്‍ച്ചയില്‍ ഗുണനിലവാരമുള്ളതും തടസ്സമില്ലാത്തതുമായ വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി പകല്‍ സമയത്ത് വൈദ്യുതി നിരക്കില്‍ പത്ത് ശതമാനം കുറവ് വരുത്താനായത് സര്‍ക്കാരിന്റെ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുളഞ്ഞൂര്‍ ഹൈടെക് ഇന്റസ്ട്രിയല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാമുദ്ദീന്‍ അധ്യക്ഷനായി. കടമ്പൂര്‍ ഹൈടെക് ഇൻഡസ്ട്രിയല്‍ പാര്‍ക്ക് ലീഗല്‍ അഡ്വൈസർ ജാഫര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി വിജയലക്ഷ്മി, പഞ്ചായത്ത് അംഗം സുനീഷ്, ലെക്കിടി –പേരൂർ പഞ്ചായത്ത് അംഗം ബേബി ഗിരിജ, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ വ്യവസായകേന്ദ്രം മനേജിങ് ഡയറ്കടര്‍ ബെനഡിക്ട് വില്യം ജോണ്‍സ്, ഹൈടെക് ഇൻഡസ്ട്രിയല്‍ മാനേജിങ് പാര്‍ട്ണർ ടി വി മമ്മു, കടമ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജിങ് പാര്‍ട്ണര്‍ എന്‍ ഹംസ, ദേവദാസ്, കോയക്കുട്ടി ഹാജി എന്നിവർ സംസാരിച്ചു.










0 comments