പോക്‌സോ കേസ് പ്രതിക്ക് 111 വർഷം കഠിനതടവ്

മുഷ്താക്കാൻ
പാലക്കാട്
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അതിഥിത്തൊഴിലാളിക്ക് 111 വർഷം കഠിനതടവ്. ഉത്തർപ്രദേശ് ഉമർദ സ്വദേശി മുഷ്താക്കാനെ(47)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. രണ്ട് കേസുകളിലായി 69 വർഷവും 42 വർഷവുമാണ് തടവ്. എട്ടുലക്ഷം രൂപ പിഴയടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഇരുകേസുലുമായി ആറര വർഷം അധികതടവ് അനുവഭിക്കണം. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. രണ്ട് അതിഥിത്തൊഴിലാളി കുടുംബത്തിലുള്ള എട്ട് വയസ്സുകാരിയെയും 10 വയസ്സുകാരിയെയും ഡിസംബർ മുതൽ മാർച്ചുവരെ താൽക്കാലിക സംരക്ഷണത്തിനായി മുഷ്‌താക്കാനെ ഏൽപ്പിച്ചിരിന്നു. ഇക്കാലയളവിൽ പലതവണ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയിൽ ഷോളയൂർ ഇൻസ്‌പെക്ടർ എം സനൽരാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യ കേസിൽ 30 സാക്ഷികളെയും 35 രേഖകളും സമർപ്പിച്ചു. രണ്ടാമത്തെ കേസിൽ 24 സാക്ഷികളെയും 27 രേഖകളും സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. ലൈസൻ ഓഫീസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.









0 comments