പെണ്ണും പൊറാട്ടും: സ്റ്റാറായി ഗോക്രി

ഗോപാലകൃഷ്ണൻ (ഗോക്രി)
അഗളി
തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന "പെണ്ണും പൊറാട്ടും' സിനിമയിൽ താരമായി അട്ടപ്പാടിക്കാരുടെ സ്വന്തം ഗോക്രി. രാജേഷ് മാധവൻ സംവിധാനം ചെയ്‌ത ചിത്രത്തിലാണ് ഗോക്രി എന്ന് വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ ശ്രദ്ധേയനായത്. അട്ടപ്പാടിയിലെ കാവുണ്ടിക്കൽ ഉന്നതിയിൽ പരേതനായ മരുതാചലത്തിന്റെയും രേശിയുടെയും മകനാണ് ഗോപാലകൃഷ്ണൻ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയത്തിൽ ബിരുദവും പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ എംആർഎസുകളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ സുവോളജിയിൽ ബിരുദത്തിനാണ് ആദ്യം ചേർന്നത്. പിന്നീട് ഇത് ഉപേക്ഷിച്ചാണ് സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനൻ സംവിധാനം ചെയ്ത "ധബാരി കുരുവി' ഇരുള ഗോത്രഭാഷയിൽ നിർമിച്ച ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കെഎഫ്ഇയുടെ അടക്കം നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ പല മലയാളം ഇംഗ്ലീഷ് നാടകങ്ങളിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഗോക്രി ധബാരി കുരുവി, ഏഴ് നിറമുള്ള സ്വപ്നം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു. ബിരുദ വിദ്യാർഥിനിയായ കൃഷ്ണവേണിയാണ് സഹോദരി.









0 comments