കേരള ബാങ്കിന് ഗ്യാരന്റി നൽകുന്നതിൽ തീരുമാനമായില്ല
നെൽവില വിതരണം തൽസ്ഥിതി തുടരും

പാലക്കാട്
രണ്ടാംവിള നെല്ലുസംഭരണത്തിൽ നിലവിലെ രീതി തുടരുമെന്ന് യുഡിഎഫ് മന്ത്രിതല തീരുമാനം. ഇൗ സീസണിൽ ജില്ലയിൽ സഹകരണ സംഘങ്ങൾ വഴിയും മറ്റു ജില്ലകളിൽ എസ്‌ബിഐ, കനറാ ബാങ്ക് വഴിയുമാകും വിലവിതരണം. അതേസമയം, വിലവിതരണത്തിൽ കേരള ബാങ്കിന് സർക്കാർ ഗ്യാരന്റി നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. കേരള ബാങ്ക് വായ്പ അനുവദിച്ചാൽ മാത്രമാണ് സംഘങ്ങൾക്ക് നെൽവില വിതരണം പുനരാരംഭിക്കാനാകൂ. കാവൽ മന്ത്രിസഭയായതിനാൽ എൽഡിഎഫ് സർക്കാരിന് ഗ്യാരന്റി നൽകാനായിരുന്നില്ല. വില വിതരണം വൈകുന്നതിനാൽ ഒന്നാംവിളയിറക്കാനാകാതെ കർഷകർ പ്രതിസന്ധിയിലാണ്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ തിരക്കുകളായതിനാൽ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യാനായില്ലെന്നാണ് കൃഷി മന്ത്രി ടി സിദ്ദിഖ് നൽകിയ വിശദീകരണം. അടുത്ത സീസൺ മുതൽ സഹകരണബാങ്കുകളെ വിലവിതരണത്തിൽനിന്നും ഒഴിവാക്കുമോയെന്ന് കർഷകർക്കിടയിൽ ആശങ്കയുണ്ട്. ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് മന്ത്രിമാർ പറയുന്നത്. കർഷകരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് ജില്ലയിൽ ദേശസാൽകൃത ബാങ്കുകളെ ഒഴിവാക്കി സഹകരണ ബാങ്കുകൾ വഴിയുള്ള നെൽവില വിതരണം സർക്കാർ നടപ്പാക്കിയത്. പുതിയ സീസൺ മുതൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാനായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തീരുമാനം.










0 comments