230 – 250 രൂപയാണ് ചെറുകിട കാറ്ററിങ്ങുകാർ ഇൗടാക്കുന്നത്
സദ്യക്ക് തീവില; വിലക്കയറ്റത്തിൽ വലഞ്ഞ് കാറ്ററിങ്ങുകാർ


നിഖിൽ രവീന്ദ്രൻ
Published on Aug 12, 2026, 12:01 AM | 2 min read
പാലക്കാട്
ഇൻസ്‌റ്റന്റ് കാലത്ത് മലയാളിക്ക് ഓണസദ്യ വിളമ്പാന്‍ കാറ്ററിങ് മേഖല ഒരുങ്ങികഴിഞ്ഞു. എന്നാൽ, വാണിജ്യ പാചകവാതകത്തിന്റെയും പലചരക്ക് – പച്ചക്കറികളുടെയും വിലവർധനയും കാറ്ററിങ് മേഖലയെ തളർത്തുകയാണ്. സദ്യക്ക് ആവിശ്യക്കാരേറെയുള്ളത് തിരുവോണത്തിനും ഉത്രാടത്തിനുമാണ്. 230 – 250 രൂപയാണ് ചെറുകിട കാറ്ററിങ്ങുകാർ ഇൗടാക്കുന്നത്. വിഭവങ്ങളും പായസവും കൂടുന്പോൾ വിലയും ഉയരും. രജിസ്‌റ്റേഡ് കാറ്ററിങ്ങുകാർ അഞ്ച് പേർക്കുള്ള സദ്യ അടങ്ങുന്ന ബോക്‌സിന് 2000 – 2250 രൂപയാണ് ഇൗടാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള കണ്ടെയ്‌നറുകളിലാണ് വിഭവങ്ങൾ പാക്ക് ചെയ്യുന്നതെന്നും പാക്കിങ്ങിന് മാത്രം 250 രൂപ ചെലവ് വരുമെന്നും കാറ്ററിങ് ഉടമകൾ പറയുന്നു. ഓഫീസുകള്‍, കോളേജുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള വലിയ ഓര്‍ഡറുകള്‍ക്ക് പുറമേ, വീടുകളില്‍നിന്ന് സദ്യ ബുക്ക് ചെയ്തവരുടെയും എണ്ണം ഇത്തവണ കൂടിയിട്ടുണ്ട്. വിവിധ സംഘടനകളും ക്ലബ്ബുകളും ഓഫീസുകളും ഓണാഘോഷത്തിമിർപ്പിലാകുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കാറ്റിങ്ങുകാർ. ആവശ്യക്കാർക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തെരഞ്ഞെടുത്ത് ഓർഡർ നൽകാം. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് വിലയിൽ മാറ്റംവരും. ശർക്കര വരട്ടി, കായ വറുത്തത്, അച്ചാർ, പുളിയിഞ്ചി, പച്ചടി, തോരൻ, അവിയൽ, കൂട്ടുകറി, കാളൻ, ഓലൻ, സാമ്പാർ, രസം, പുളിശേരി, മോര്, പപ്പടം, പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങൾ. രണ്ടുതരം പായസവും 20 തരം കറികളും നാക്കിലയും ഉൾപ്പെടുന്ന സദ്യക്ക് 240–260 രൂപയാണ്. ഒരു പായസവും കറികളും എണ്ണം കുറഞ്ഞാൽ വില 230 രൂപ. പാലട ലിറ്ററിന് 300 രൂപയാണ്. വിലക്കയറ്റത്തിൽ തളർച്ച പാചകവാതകത്തിന് 1,800 രൂപയിലധികം കൂട്ടിയശേഷം 200 രൂപയാണ് കുറച്ചത്. വിറകിനും വിലകൂടി. പഞ്ചസാരയ്ക്ക് 12 രൂപയിലധികം കൂടി. മിക്ക അരിക്കും 5–10 രൂപകൂടി. പാലിന്റെയും പച്ചക്കറികളുടെയും തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വലിയ വില സദ്യയെ ബാധിക്കുന്ന അവസ്ഥയിലാണ്. കാറ്റിങ് സ്ഥാപനങ്ങൾ വ്യവസായിക മേഖലയ്‌ക്കുള്ള വൈദ്യുതി ചാർജാണ് ഇൗടാക്കുന്നത്.
അടുക്കള പ്രതിസന്ധിയിലാണ്
പാചകവാതകത്തിന്റെയും പലവ്യജ്ഞനങ്ങളുടെയും വിലവർധന വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. എല്ലാം സാധനങ്ങൾക്കും വിലകൂടി. കൂലിയും വർധിച്ചു. പലരും പ്രവർത്തനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. ജിഎസ്‌ടിയും മറ്റ് ചെലുവകളുമില്ലാത്തതിനാലാണ് ചെറുകിട കാറ്ററിങ്ങുകൾ വില കുറച്ച് സദ്യവിളന്പുന്നത്.
-വി ജയകൃഷ്‌ണൻ ( ഓൾ കേരള കാറ്ററേഴ്‌സ് അസോ. ജില്ലാ പ്രസിഡന്റ്)










0 comments