ഓണം കളറാക്കാൻ ദമ്പതികൾ

ചിറ്റൂർ വാക്കോടിലെ ചെണ്ടുമല്ലി കൃഷിയിടത്തിൽ രാഹുലും ശിശിരയും
എസ് സുധീഷ്
Published on Aug 12, 2026, 12:04 AM | 1 min read
ചിറ്റൂർ
പൂക്കളം നിറയാൻ കാത്തിരിക്കുകയാണ് ചിറ്റൂരിലെ ദന്പതികളുടെ ചെണ്ടുമല്ലികൾ. ജോലിയിലെ മാനസിക സമ്മർദം മറികടക്കാനാണ് മുട്ടിക്കുളങ്ങര ക്യാമ്പിലെ പൊലീസുകരാനായ ആർ രാഹുലും ചിറ്റൂർ മാഞ്ചിറ എൽപി സ്കൂളിലെ അധ്യാപികയായ പി എസ് ശിശിരയും പുഷ്‌പ കൃഷി തിരഞ്ഞെടുക്കുന്നത്. മറ്റു കൃഷിയോടോപ്പം 30 സെന്റിൽ 700 ചെടിയാണ് ചെണ്ടുമല്ലി കൃഷി ചെയ്തിരിക്കുന്നത്. 2022– ൽ പൊലീസ് ക്യാമ്പിൽ അഗ്രികൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ പച്ചക്കറികൃഷി നടത്തുന്നുണ്ടായിരുന്നു. അന്ന് കുറച്ച് സ്ഥലത്ത് പരീക്ഷാടിസ്ഥനത്തിൽ പുഷ്‌പ കൃഷി ചെയ്തു. ഇത് വിജയിച്ചതോടെയാണ് പൂ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നത്. അത്യുൽപ്പാദനശേഷിയുള്ള ഹൈ ബ്രീയിഡ് ഇനത്തിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ചെണ്ടുമല്ലികളാണ് കൃഷി ചെയ്തിരിക്കുന്നത്. നല്ല വലിപ്പമുള്ള പൂക്കൾ വാടാതെ ഒരാഴ്ചവരെ നിൽക്കും. പൂർണമായി വിളവെടുത്താൽ 360 കിലോ പൂക്കൾ ലഭിക്കുമെന്നാണ് കരുതുന്നത്. എട്ടുമാസം വരെ വിളവെടുക്കാം. ജൂൺ ആദ്യവാരമാണ് കൃഷിയിറക്കിയത്. പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് ചിറ്റൂരിലെ വ്യാപാരികൾക്ക് നിലവിൽ പൂക്കൾ വാങ്ങുന്നത്. പൊതുവിപണിയിൽ ഒരു കിലോഗ്രാമിന് 100 – 160 രൂപ വരെയാണ് ഇന്നത്തെ വില. ഉത്സവ സീസണുകളിലും ആഘോഷ ദിവസങ്ങളിലും വില കിലോഗ്രാമിന് 200 – 250 രൂപ വരെ ഉയർന്നേക്കാം. ഓണത്തിന് ആളുകൾക്ക് പൊതുവിപണിയിൽനിന്നും ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് പൂക്കൾ നൽകാനാണ് ദന്പതിമാരുടെ ശ്രമം.









0 comments