പുതുവർഷം, എങ്ങും ആഘോഷത്തിരക്ക്

പാലക്കാട്
പുതുവർഷത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും പാർക്കുകളിലും വലിയ ജനത്തിരക്ക്. നെല്ലിയാമ്പതി, പോത്തുണ്ടി, മലമ്പുഴ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട് തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിൽ തുടങ്ങി നഗരമധ്യത്തിലെ പാർക്കുകളിൽവരെ ഇൗ വർഷത്തെ അവസാന ഞായറാഴ്‌ച ആഘോഷിക്കാൻ ജനങ്ങളെത്തി. ക്രിസ്‌മസിനും വലിയ തിരക്കാണ് ഉണ്ടായത്. നെല്ലിയാമ്പതിയിൽ ഒരു ദിവസം 1,250 മുതൽ 1500വരെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പുതുവത്സരത്തലേന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന്റെ എണ്ണം 1,500 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സന്തോഷ പാർക്കുകൾ
ശിലാവാടിക, മലമ്പുഴ ഉദ്യാനം, കാഞ്ഞിരപ്പുഴ ഉദ്യാനം, മംഗലം അണക്കെട്ടിലെ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി പാർക്ക്, വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, പട്ടാമ്പി നിളയോരത്തെ ഇ എം എസ് പാർക്ക്, പാലക്കാട് കോട്ടയ്ക്ക് സമീപത്തെ എ ആർ മേനോൻ പാർക്ക് എന്നിങ്ങനെ വിവിധ പാർക്കുകളുണ്ട്. കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സൗകര്യങ്ങളും കുട്ടികൾക്ക് കളിയിടങ്ങളും ശുചിമുറി സൗകര്യങ്ങളും ഇവിടെയുണ്ട്.
അണക്കെട്ടിൽ ആഘോഷപ്പെരുമ
മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, പറമ്പിക്കുളം, ശിരുവാണി, ചുള്ളിയാർ, മംഗലം, മൂലത്തറ, മീങ്കര, വാളയാർ എന്നീ അണക്കെട്ടുകൾ സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ഇവിടങ്ങളിലുണ്ട്.
കവയിലേക്കും തെക്കേ മലമ്പുഴയിലേക്കും സഞ്ചാരികളുടെ ഒഴുക്ക്
വികസന പ്രവർത്തനങ്ങൾക്കായി മലമ്പുഴ ഉദ്യാനം അടച്ചതോടെ തെക്കേ മലമ്പുഴയിലേക്കും കവയിലേക്കുമാണ് സഞ്ചാരികളുടെ ഒഴുക്ക്. കൂടുതലും തമിഴ്‌നാട്ടിൽനിന്നുള്ളവരാണ്. മിനി ബസുകളിലും വാനുകളിലും കാറിലുമായി നിരവധി കുടുംബങ്ങളാണ് തെക്കേ മലമ്പുഴയിലേക്കും കവയിലേക്കുമെത്തുന്നത്. ഇൻസ്റ്റഗ്രാം, -ഫെയ്‌സ്‌ബുക്ക് റീലുകളിലൂടെ തെക്കേ മലമ്പുഴയും കവയും കൂടുതൽ പ്രശസ്തിയാർജിച്ചിരുന്നു. കവയിൽ ഉൗഞ്ഞാലാടാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് സഞ്ചാരികൾക്ക് പ്രിയം.










0 comments