കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് നാടിന് സമർപ്പിച്ചു
ഒരു സ്വപ്‌നംകൂടി യാഥാർഥ്യം

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ശിലാഫലകം മന്ത്രി എം ബി രാജേഷ് അനാഛാദനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Mar 02, 2026, 01:08 AM | 1 min read
പാലക്കാട്
വികസന വഴികളിൽ പുതുചരിത്രമെഴുതിയ എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്തിയിൽ നാടിന്റെ ഒരു സ്വപ്‌നംകൂടി യാഥാർഥ്യമാകുന്നു. ഭാരതപ്പുഴയുടെ ഇരുകരകളിലുള്ള രണ്ടു ജില്ലക്കാരുടെ സ്വപ്നപദ്ധതിയായ കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജ് നാടിന് സമർപ്പിച്ചു. തൃത്താല മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിലും ഇടംനേടുകയാണ്. സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി 118 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. പാലവും 29 ഷട്ടറുകളുമുണ്ട്. കുമ്പിടി ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും സജ്ജമായി. ഇതോടെ അഞ്ചുകിലോമീറ്റർ പരിധിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. പാലക്കാട്–-മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിച്ച് ഗതാഗത ദുരിതത്തിനും പരിഹാരമാകും. അപകടങ്ങളോ മറ്റോ സംഭവിച്ചാൽ കുറ്റിപ്പുറത്തെ ആശുപത്രിയിൽ എത്താൻ ഇൗ പ്രദേശത്തുകാർക്ക് കിലോമീറ്ററുകൾ സഞ്ചരിക്കണമായിരുന്നു. പാലം പൂർത്തിയായതോടെ ഇതിനും പരിഹാരമായി. മന്ത്രി റോഷി അഗസ്റ്റിൽ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. കുമ്പിടി സെന്ററിൽനിന്ന് ഘോഷയാത്രയായാണ് ജനങ്ങൾ ഉദ്‌ഘാടന സ്ഥലത്ത് എത്തിയത്. പി മമ്മിക്കുട്ടി എംഎൽഎ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ അംബിക, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി പ്രജീഷ്, കെഎൽഎൽഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ തിലകൻ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ കെ ബിജു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ, പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ആനക്കര ലോക്കൽ സെക്രട്ടറി പി വേണുഗോപാലൻ, എ കെ ദേവദാസ്, ശ്രീജി കടവത്ത്, സുര മലമക്കാവ് എന്നിവർ സംസാരിച്ചു.










0 comments