നെല്ലെടുത്താലുടൻ കർഷകന് പണം ലഭിക്കുന്ന സഹകരണ മാതൃക സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് നടപ്പാക്കുന്നത്
സംഭരണ രസീത് വീടുകളിലെത്തിച്ച് കൃഷി ഓഫീസർമാർ

പാലക്കാട്
ജില്ലയിൽ രണ്ടാംവിളയിൽ സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരണം തുടങ്ങി. ആദ്യപടിയായി ശനിയാഴ്ച കൃഷി ഓഫീസർമാർ കർഷകരുടെ വീടുകളിലെത്തി സംഭരണ രസീത്(ഗ്രീൻ സ്ലിപ്) നൽകിത്തുടങ്ങി. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിലെ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലെ കർഷകരുടെ വീടുകളിൽ എത്തിയാണ് പ്രവർത്തനം തുടങ്ങിയത്. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലുള്ള യോഗത്തിനുശേഷം താലൂക്ക് അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് പഞ്ചായത്തുകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്‌ച പുറത്തിറങ്ങിയിരുന്നു. 67 സഹകരണ സംഘങ്ങളാണ് ജില്ലയിൽ നെല്ലെടുക്കുക. ഇതിനായി 37 മില്ലുകൾ സപ്ലൈകോയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. നെല്ലെടുത്താലുടൻ കർഷകന് പണം ലഭിക്കുന്ന സഹകരണ മാതൃക സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് നടപ്പാക്കുന്നത്. നെല്ലളന്ന് ഉടൻ സപ്ലൈകോ അധികൃതർ കർഷകർക്ക് പിആർഎസ് നൽകും. ഇതുമായി 24 മണിക്കൂറിനകം അതത് സഹകരണ ബാങ്കുകളിലെത്തി കാലതാമസമില്ലാതെ പണം കൈപ്പറ്റാം. കേന്ദ്ര സംഭരണ വിളയായ 23.69 രൂപയോടൊപ്പം രാജ്യത്ത് കേരള സർക്കാർ മാത്രം നൽകുന്ന പ്രോത്സാഹന ബോണസായ 6.31 രൂപയും ചേർത്ത് കിലോയ്ക്ക് 30 രൂപ കർഷകന് ലഭിക്കും. രണ്ടാംവിളയിൽ, കൊയ്‌ത്തുകഴിഞ്ഞ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സംഭരണം വേഗത്തിലാക്കിയത്. ഇതിനായി രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തിക്കാൻ വകുപ്പ് അധികൃതർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഞായറാഴ്ചയോടെ രസീതി വിതരണം പൂർത്തിയാകും. തിങ്കൾ മുതൽ പൂർണതോതിൽ സംഭരണം തുടങ്ങും.










0 comments