നെല്ല് സംഭരണം
ത്രികക്ഷി കരാർ ഇന്ന് അന്തിമമാകും

പാലക്കാട്
നെല്ല് സംഭരണം സഹകരണ സംഘങ്ങൾ മുഖേന നടത്തുന്നതിന് ത്രികക്ഷികൾ ചേർന്ന കരാർ വ്യാഴാഴ്‌ച നിലവിൽവരും. നോഡൽ ഏജൻസിയായ സപ്ലൈകോ, മില്ലുകാർ, നെല്ല് സംഭരിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ ചേർന്നാണ് കരാർ ഒപ്പിടുക. നേരത്തേ മില്ലുകാരും സഹകരണ സംഘങ്ങളും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് സപ്ലൈകോയും ഭാഗമാകുന്നത്. സംഭരണത്തിന് മില്ലുകൾക്ക് പാടശേഖരങ്ങൾ നിശ്‌ചയിച്ച് നൽകുന്നത് സപ്ലൈകോ ആയതിനാൽ നോഡൽ ഏജൻസി എന്ന നിലയിൽ കരാറിന്റെ ഭാഗമാകും. ജില്ലയിൽ രണ്ടാം വിള കൊയ്‌ത്ത് ആരംഭിച്ച സാഹചര്യത്തിൽ സംഭരണം ഉടൻ നടത്തണമെന്നാണ് സർക്കാർ നിലപാട്. ഇതിനായി മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ സഹകരണ സംഘം ഭാരവാഹികൾ, സഹകരണ ഉദ്യോഗസ്ഥർ, കേരള ബാങ്ക് പ്രതിനിധികൾ എന്നിവർ ഓൺലൈൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം സഹകരണ സംഘങ്ങളിലൂടെയുള്ള നെല്ല് സംഭരണത്തിന്റെ പൈലറ്റ് പദ്ധതി പാലക്കാട് നടപ്പാക്കാൻ തീരുമാനിച്ചു. സംഘങ്ങൾ സംഭരിക്കുന്ന നെല്ലിന്റെ പിആർഎസ് കർഷകർ അതത് സംഘങ്ങളിൽ നൽകിയാൽ ഉടൻ പണം നൽകുന്നതാണ് പദ്ധതി. പണമില്ലാത്ത സംഘങ്ങൾക്ക് ആവശ്യമായ തുക കേരള ബാങ്ക് നൽകും. ഇതിന്റെ പലിശ സർക്കാർ വഹിക്കും. നെല്ല് നൽകിയ കർഷകർക്ക് ഉടൻതന്നെ വില ലഭിക്കണമെന്ന സർക്കാർ നിലപാടാണ് സംഘങ്ങളിലൂടെയുള്ള നെല്ല് സംഭരണത്തിന് സാഹചര്യമൊരുക്കിയത്. ജില്ലയിൽ 67 പ്രാഥമിക സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കാൻ സഹകരണ വകുപ്പുമായി കരാറായിട്ടുണ്ട്.










0 comments