ജില്ലയിൽ വ്യാപക പരിശോധന
ടിപ്പറുകളുടെ അഭ്യാസം തടയും

ടിപ്പറുകളുടെ നിയമലംഘനം കണ്ടെത്താൻ ആർടിഒ നടത്തിയ പരിശോധന
പാലക്കാട്
ജില്ലയിൽ ടിപ്പർ ലോറിയടക്കമുള്ള ഭാരവാഹനങ്ങളുടെ സമയനിയന്ത്രണ, നിയമലംഘനങ്ങൾ തടയാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കി. വിവിധ സ്ഥലങ്ങളിലെ മിന്നൽ പരിശോധനകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 68 ടിപ്പറുകൾക്കെതിരെ കേസെടുത്തു. 3.49 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. വിവിധ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ എന്നീ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടന്നു. അനുവദനീയമായ സമയക്രമം പാലിക്കാതെയുള്ള സർവീസ്, അമിതഭാരം കയറ്റൽ, സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമാക്കുകയോ അഴിച്ചുമാറ്റുകയോ ചെയ്യൽ എന്നീ നിയമലംഘങ്ങൾക്കാണ് പിഴ ചുമത്തിയത്. റോഡുകളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ തുടരുമെന്ന് ആർടിഒമാരായ സി യു മുജീബ്, കെ ബി രഘു എന്നിവർ അറിയിച്ചു. ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.









0 comments