പശ്ചിമേഷ്യൻ യുദ്ധം
പ്രതിസന്ധിയിൽ കിതച്ച് കുപ്പിവെള്ളക്കമ്പനികള്‍


നിഖിൽ രവീന്ദ്രൻ
Published on Jun 14, 2026, 12:00 AM | 1 min read
പാലക്കാട്
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്ലാസ്‌റ്റിക് ഇറക്കുമതി കുറഞ്ഞത് ചെറുകിട കുപ്പിവെള്ള നിർമാണ കന്പനികളെ പ്രതിസന്ധിയിലാക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾക്കാകെ ക്ഷാമം നേരിട്ടതോടെയാണ് കുപ്പിയുടെ ഉൽപ്പാദനവും കുറഞ്ഞത്. പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കാൻ ഉപയോഗിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ പെറ്റിന്റെ (പോളിയെത്തിലീൻ ടെറഫ്തലേറ്റ്) വില ഫെബ്രുവരിയിൽ കിലോയ്‌ക്ക് 110 രൂപയായിരുന്നത് ഇപ്പോൾ 180 രൂപയാണ്. നേരത്തേ കുപ്പിക്ക് മാത്രം രണ്ടര രൂപയായിരുന്നു ഉൽപ്പാദനച്ചെലവ്. എന്നാൽ, ഇപ്പോൾ നാലര രൂപ വേണം. അടപ്പിന്റെ വില 25ൽനിന്ന് 45 പൈസയായി ഉയർന്നു. 20 പൈസയായിരുന്ന ഒരു ലേബലിന് 40 പൈസയായും ഉയർന്നു. കെയ്‌സ് പാക്കറ്റുകൾ പൊതിയാൻ ഉപയോഗിക്കുന്ന റാപ്പിങ്ങിന് നാലുരൂപ എട്ടായും ഉയർന്നു. വെള്ളം പ്രോസസ് ചെയ്യാനുള്ള രാസവസ്‌തുക്കൾക്കും വില കൂടി. ഉൽപ്പാദനച്ചെലവ് വൻതോതിൽ കൂടിയതോടെ കേരളത്തിലെ ഭൂരിഭാഗം കുപ്പിവെള്ള കന്പനികളും ഉൽപ്പാദനം കുറച്ചു. ഇത് മുതലാക്കി ചെറുകിട മേഖലയെ അടച്ചുപൂട്ടലിലേക്ക് തള്ളിവിടുകയാണ് വൻകിട കന്പനികൾ. സ്‌റ്റോക്കുണ്ടായിരുന്ന വൻകിട കന്പനികൾ ഡീലർമാർക്ക് വിലകുറച്ച് നൽകി വിപണി കൈയടക്കുകയാണ്. ഒരു കെയ്‌സിന് 120 രൂപയോളം ചെലവാണ് കന്പനികൾക്ക് വരുന്നത്. വിപണി നഷ്‌ടപ്പെടാതിരിക്കാൻ ഒരു കെയ്‌സ് കുപ്പിവെള്ളം 100 രൂപയ്‌ക്കാണ് ചെറുകിട വ്യവസായികൾ ഡീലർമാർക്ക് നൽകുന്നത്. എന്നാൽ, 80–90 രൂപയ്‌ക്കാണ് വൻകിട കന്പനികൾ നൽകുന്നത്. കേരളത്തിൽ ഇരുനൂറോളം കന്പനിയാണ് കുപ്പിവെള്ള മേഖലയിലുള്ളത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ തമിഴ്‌നാട് ലോബിയിൽ നിന്നും കാസർകോട് ജില്ലയിൽ കർണാടകയിലെ കന്പനികളിൽനിന്നുമുള്ള വലിയ മത്സരമാണ് ചെറുകിട കന്പനികൾ നേരിടുന്നത്.










0 comments