യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര ബസുകൾ


സ്വന്തം ലേഖകൻ
Published on Apr 13, 2026, 02:00 AM | 1 min read
പാലക്കാട്
അവിക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്താൻ ട്രെയിനുകളിൽ ടിക്കറ്റില്ലാതായതോടെ യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര സ്വകാര്യ ബസുകൾ. ആവശ്യക്കാരേറിയപ്പോൾ സാധാരണ നിരക്കിനേക്കാൾ വിലകൂട്ടിയാണ് ടിക്കറ്റ് വിൽപ്പന. ബംഗളൂരുവിൽനിന്ന് നാട്ടിലെത്തണമെങ്കിൽ 1,500 മുതൽ 4,000 രൂപവരെ ടിക്കറ്റ് നിരക്കാകും. ചെന്നൈയിൽനിന്നുള്ള ബസിന് 3,000 രൂപവരെയുണ്ട്. 3,000 രൂപയ്‌ക്കുമുകളിലാണ് ഹൈദരാബാദിൽനിന്നുള്ള ടിക്കറ്റിന്. മറ്റ് വഴികളില്ലാത്തതിനാൽ ടിക്കറ്റെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുകയാണ്. ട്രെയിൻ ടിക്കറ്റ് കിട്ടാതെ വരുമ്പോൾ യാത്രക്കാരെ പിഴിയുന്ന രീതി കഴിഞ്ഞ ഉത്സവകാലങ്ങളിലും സ്വകാര്യ ബസുകൾ നടത്തിയിരുന്നു. അതേ സമയം ട്രെയിൻ ഗതാഗതത്തെ പൂർണമായും തകർത്ത് സ്വകാര്യ ഏജൻസികൾക്ക് ലാഭമുണ്ടാക്കുന്ന നിലപാടിലാണ് റെയിൽവേ. ദീർഘദൂര ടിക്കറ്റുകൾ കൂടാതെ അന്തർ സംസ്ഥാന സർവീസുകൾക്കും ടിക്കറ്റ് ലഭിക്കുന്നില്ല. നിമിഷം നേരംകൊണ്ടാണ് തത്‌ക്കാൽ ടിക്കറ്റുകൾ വിറ്റുപോകുന്നത്. തത്‌ക്കാൽ ടിക്കറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവ പ്രീമിയത്തിലേക്ക് മാറ്റി നിരക്കുകൂട്ടി ഇൗടാക്കുന്ന രീതിയും റെയിൽവേ തുടരുന്നു.










0 comments