കഴിഞ്ഞ പത്തുവർഷം കേരളം പവർകട്ട് എന്താണെന്ന് അറിഞ്ഞിരുന്നില്ല
ജീവനെടുക്കുന്ന പവർകട്ട്

പ്രത്യേക ലേഖകൻ
പാലക്കാട്
കഴിഞ്ഞ പത്തുവർഷം കേരളം കണ്ടിട്ടില്ലാത്ത പവർകട്ട് തിരിച്ചുവന്നപ്പോൾ ഇത്രയ്‌ക്ക് മാരകമായിരിക്കുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തിനടുത്ത് ഒരാളുടെ ജീവനെടുത്തത് പവർകട്ടാണ്. ഓക്‌സിജൻ കോൺസൺട്രേറ്ററുടെ സഹായത്തോടെയാണ് രോഗിയായ കൃഷ്‌ണന്റെ ജീവൻ നിലനിർത്തിയിരുന്നത്. വ്യാഴം രാത്രി 12 മുതൽ മുക്കാൽ മണിക്കൂറോളം മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി. ഇതിനിടയിൽ കൃഷ്‌ണന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. വൈദ്യുതി എപ്പോൾ വരുമെന്ന് അന്വേഷിച്ച് കൃഷ്‌ണന്റെ കുടുംബം കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ വീട്ടിൽ ഇൻവെർട്ടർ വാങ്ങിവച്ചുകൂടെ എന്നായിരുന്നു മറുപടി. ഇതാണ് ഇന്ന് കേരളത്തിന്റെ അവസ്ഥ. ഒന്നിനും ഒരു നിശ്‌ചയവുമില്ല. ആർക്കും ഉത്തിരവാദിത്വമില്ല. വളരെ കൃത്യമായി നീങ്ങിയിരുന്ന വൈദ്യുതി വകുപ്പ് ഇങ്ങനെ കുത്തഴിഞ്ഞത് നാട്ടിലെ ക്രമസമാധാനത്തേയും ബാധിക്കുന്നു. നാട്ടിൻപുറങ്ങളിൽ പലയിടത്തും ബിഗ് സ്‌ക്രീനിൽ ലോകപ്പ് ഫുട്‌ബോൾ കാണാൻ സൗകര്യമൊരുക്കി കാത്തുനിൽക്കുന്നവരെ പവർകട്ട് ചെറുതായല്ല നിരാശപ്പെടുത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സ്ഥിരം കാഴ്‌ചയായിരുന്നു ജനറേറ്ററുകൾ. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവയിൽ ഭൂരിഭാഗവും അപ്രത്യക്ഷമായി. അതിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ മൺമറഞ്ഞ ജനറേറ്ററുകളും തിരിച്ചുവരികയാണ്. ഒപ്പം ചെലവ് ഏറുകയാണ്. അന്ന് ഉണ്ടായിരുന്ന ഡീസൽ വിലയല്ല ഇന്ന്. മൂന്ന് മടങ്ങ് വർധിച്ചു. അതും പ്രതിസന്ധിയുടെ ആഴംകൂട്ടി.കഞ്ചിക്കോട് വ്യവസായ മേഖലയേയും പവർകട്ട് വലിയ പ്രതിസന്ധിയിലാക്കുന്നു. കൃത്യസമയത്ത് ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്നില്ല. പല സ്ഥാപനങ്ങളുടെയും യന്ത്രങ്ങൾ വൈദ്യുതി നിലച്ചാൽ പഴയപടി ആകണമെങ്കിൽ മണിക്കൂറുകളെടുക്കും. ഇത് കന്പനികളുടെ പ്രവർത്തനത്തെയും തൊഴിലാളികളേയും പ്രതിസന്ധിയിലാക്കുന്നു.










0 comments