ad
Deshabhimani

ഒരുമയോടെ പരിസ്ഥിതിയെ
സംരക്ഷിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2025, 01:00 AM | 1 min read

പാലക്കാട്

ജൈവവൈവിധ്യം സംരക്ഷിക്കാൻ വനംവകുപ്പിനുകീഴിൽ വിവിധ പദ്ധതികളുണ്ട്. സാധാരണ ജനങ്ങൾക്ക് സാമ്പത്തികമായി പ്രോത്സാഹനം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിൽ പ്രധാനപ്പെട്ട പദ്ധതിയാണ് സാമൂഹിക വനവൽക്കരണ വിഭാഗത്തിനുകീഴിലുള്ള കാവുകൾക്കുള്ള ധനസഹായ പദ്ധതി. വ്യക്തികൾക്കും ക്ഷേത്ര ട്രസ്റ്റികൾക്കും പദ്ധതിയുടെ ഭാഗമാകാം. തെരഞ്ഞെടുക്കുന്ന അപേക്ഷ സംസ്ഥാനതല വിദഗ്ധസമിതി പരിശോധിക്കും. ശേഷം കാവുകളുടെ ഉടമസ്ഥർ കാവിന്റെ പ്ലാൻ സമർപ്പിക്കണം. കാവുകളുടെ വലുപ്പത്തിനനുസരിച്ചാണ് തുക ലഭ്യമാകുക. മറ്റൊരു പ്രധാനപ്പെട്ട പദ്ധതിയാണ് സ്വകാര്യ വനവൽക്കരണം. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഇ‍ൗട്ടി, കമ്പകം, കമ്പിൾ, കന്നിവാക, തേമ്പാവ് എന്നീ വൃക്ഷങ്ങൾ നട്ടുവളർത്താൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്. 16,000 രൂപയാണ് ഏറ്റവും കുറഞ്ഞ സഹായം. അപേക്ഷാ സമയത്ത് 10 വർഷം കാലാവധി അവശേഷിക്കുന്ന പട്ടയഭൂമിയായിരിക്കണം തൈ നട്ടുപിടിപ്പിക്കേണ്ടത്. കൃത്യമായ പരിശോധനയ്ക്കുശേഷമാണ് സഹായം നൽകുക. പരിശോധനാ സമയത്തിനുള്ളിൽ 50 തൈകളെങ്കിലും വളർത്തിയിരിക്കണം. കണ്ടൽക്കാടുകൾ സംരക്ഷിക്കാനും പദ്ധതിയുണ്ട്. കണ്ടൽക്കാടുകളുടെ വിസ്തൃതിക്കനുസരിച്ചാണ് തുക ലഭിക്കുക. ജില്ലയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ പഞ്ചായത്ത് പ്രതിനിധി, ഗവേഷണ സ്ഥാപന പ്രതിനിധി, ഏതെങ്കിലും സന്നദ്ധ സംഘടനാ പ്രതിനിധി എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. സാമൂഹിക വനവൽക്കരണ വിഭാഗം പത്രപ്പരസ്യത്തിലൂടെയാണ് മൂന്ന് പദ്ധതികൾക്കും അപേക്ഷ സ്വീകരിക്കുക. അസിസ്റ്റന്റ് ജില്ലാ കൺസർവേറ്റർമാരാണ് പദ്ധതികൾക്ക് നേതൃത്വം നൽകുന്നത്. വിവരങ്ങൾക്ക്: http//circle.forest.kerala.gov.in. ഫോൺ: 04712529100.


തയ്യാറാക്കിയത്‌ സായൂജ്‌ ചന്ദ്രൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home