ഡബിൾ സ്‌ട്രോങ്ങായിക്കോട്ടെ

ആർ ജനാർദനൻ
Published on Nov 27, 2025, 12:00 AM | 1 min read
കുഴൽമന്ദം
നേരം പുലർച്ചെ നാല്. മാത്തൂർ തണ്ണീരങ്കാട്ടിലെ ‘കണ്ണപ്പന്റെ ചായക്കട’ ഉണർന്നു. ചൂടുചായക്കൊപ്പം ആവിപറത്തി തെരഞ്ഞെടുപ്പ് വിശേഷങ്ങളും ചർച്ചയും പടരുകയാണ്. ‘‘ആവൂ എലഷനായില്ലേ–ഇനി എല്ലാരും നമ്മണ്ടെ അടുത്ത് വരും ഓരോന്ന് പറഞ്ഞിട്ട്’’– നാട്ടുകാരുടെ കൃഷ്ണേട്ടൻ തുടങ്ങി. ‘‘ഓ... ഇനി നമ്മള് തന്നെ രായാവ്. ഇവിടെ ആര് വന്നിട്ട് എന്താ കാര്യം നമ്മുക്ക് കഞ്ഞി കുടിക്കാൻ നമ്മള് തന്നെ പണിക്ക് പോണം–’’ കണ്ടമുത്തേട്ടന്റെ മറുപടി. ‘‘അല്ലാന്ന് പെൻഷൻ വന്ന്. മരുന്ന് വാങ്ങിക്കാൻ ഒരു ആക്കമായിന്ന് ( സഹായത്തിന് പാലക്കാട് പറയുന്ന നാടൻ പ്രയോഗമാണ് ആക്കം)’’ –രാജന്റെ സംസാരം. കൃഷിയിലെ പ്രശ്നങ്ങളും രാസവളങ്ങളുടെ ലഭ്യതക്കുറവുമാണ് രവിയുടെ വിഷയം. മലമ്പുഴ കനാൽത്തുറന്നതും ന്യൂനമർദത്തിലെ മഴ കാരണവും വെള്ളം കൂടിയതുകൊണ്ട് ഉഴവാക്കുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചാമ്മുണ്ണിയേട്ടനും പറഞ്ഞുകൊണ്ടേയിരുന്നു. സൗഹാർദപരമായ ചർച്ചയാണ് ഇവിടെ. മുതിർന്നവർ അനുഭവസമ്പത്തും രാഷ്ട്രീയഓർമകളും അയവിറക്കും. ന്യൂജൻ വിശേഷം പങ്കുവച്ച് സിപിഐ എം മാത്തൂർ ലോക്കൽ കമ്മിറ്റി അംഗം പ്രശാന്തും ഇവർക്കിടയിലുണ്ട്. പല രാഷ്ട്രീയപാർടികളുമായി ബന്ധമുള്ളവരാണ് ചായക്കടയിൽ ഒത്തുചേരുക. ബാലറ്റ് പേപ്പർ കാലവും ഇവിഎം മെഷീൻ ഘട്ടവും എല്ലാം ചർച്ചകളിൽ സജീവമാണ്. സിപിഐ എം തണ്ണീരങ്കാട് ബ്രാഞ്ച് അംഗം ശിവദാസന്റേതാണ് (കണ്ണപ്പൻ) ചായക്കട.









0 comments