കെ– ഫോൺ വിരുദ്ധരേ കാണൂ

പട്ടാമ്പി
ചരിത്രത്തിന്റെ താളുകളിൽ ആകാശത്തോളം ഉയരത്തിലാണ് സ്പുട്നിക്കിന്റെ സ്ഥാനം. കേബിൾ നെറ്റ്‌വർക്കിങ് മേഖലയിൽ പട്ടാന്പിയുടെ അടയാളമാണ് വിളയൂരിലെ കൂരാച്ചിപ്പടി കേന്ദ്രീകരിച്ച് 1997ൽ തുടങ്ങിയ "സ്പുട്നിക് കേബിൾ നെറ്റ്‌വർക്ക്’. രണ്ടായിരത്തോളം വീടുകളിൽ കെ–ഫോൺ കണക്ഷനെത്തിച്ച് വിളയൂർ കുരാച്ചിപ്പടി സ്വദേശി പാറപ്പറമ്പിൽ ഹക്കീം ആ തിളക്കത്തിന് കൂടുതൽ മാനംനൽകി. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കണക്ഷൻ നൽകിയത് ഇൗ വിളയൂർക്കാരനാണ്. സംസ്ഥാന സർക്കാർ കെ–ഫോൺ ആരംഭിച്ചപ്പോൾതന്നെ ഹക്കീം ഡീലറായി. വിളയൂർ, മുളയങ്കാവ്, വല്ലപ്പഴ, ചെറുകോട്, മലപ്പുറം ജില്ലയിലെ പുലാമന്തോൾ, പാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ കെ–ഫോൺ കണക്ഷനുകൾ വ്യാപിപ്പിച്ചു. 152 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനും 350 രൂപാ നിരക്കിൽ 1700 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനും നൽകി. ഇത് കേരളത്തിൽ ഒരു ഡീലർ നൽകുന്ന ഏറ്റവും വലിയ കണക്ഷൻ ശൃംഖലയാണ്. ഹക്കീമിന്റെ പ്രവർത്തനം കണക്കിലെടുത്ത് സർക്കാർ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഒരു വർഷത്തിനിടെ മൂന്നുതവണ സംസ്ഥാനതലത്തിൽ സർക്കാരിന്റെ പുരസ്കാരം ലഭിച്ചതായി ഹക്കീം പറഞ്ഞു. ഫസീലയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഹാനിൻ, ഫാത്തിമ ഹഫ്‌താഹ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്‌ക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിൽ എം വി ഗോവിന്ദൻ ഹക്കീമിനെ അനുമോദിച്ചു.











0 comments