കഞ്ചിക്കോട് കിടക്കനിർമാണ കമ്പനി കത്തിനശിച്ചു

കഞ്ചിക്കോട്
കഞ്ചിക്കോട് പഴയ റോഡ് കൊയ്യാമരക്കാട് കിടക്കനിർമാണ കമ്പനിയിൽ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ ഇടപെടൽ വൻഅപകടം ഒഴിവാക്കി. കിടക്കകൾ കത്തിയുണ്ടായ പുകയിൽ പ്രദേശവാസികൾക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായെങ്കിലും ആളപായമില്ല. അഗ്നിരക്ഷാസേന ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ബുധൻ പകൽ മൂന്നിന് കൊയ്യാമരക്കാട് അശോകന്റെ കിടക്കനിർമാണ കമ്പനിക്കാണ് തീപിടിച്ചത്. മുകളിലെ നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇതിൽനിന്ന് തീ വീണതാകാമെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. നിമിഷനേരംകൊണ്ട് കിടക്കനിർമാണ യൂണിറ്റും പഞ്ഞി, സ്പോഞ്ച് ഉൾപ്പെടെയുള്ള അസംസ്കൃത വസ്‌തുക്കളും കത്തിനശിച്ചു. ജോലിയിലുള്ള അതിഥിത്തൊഴിലാളികൾ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിനെത്തി. രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സ്‌റ്റേഷൻ ഓഫീസർ ടി ആർ രാകേഷ്, സീനിയർ ഫയർ ഓഫീസർമാരായ അബ്‌ദുൽ നാസർ, എ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരമെന്നും അഗ്നിരക്ഷാസേന പറഞ്ഞു.











0 comments