മഹാരാഷ്ട്രയിൽ കനത്ത മഴ: പുനെയിൽ മണ്ണിടിച്ചിൽ, അഞ്ചോളം വീടുകൾ മണ്ണിനടിയിൽ

കനത്ത മഴയെ തുടർന്ന് മണ്ണിനടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമം| Photo:NDTV
പുണെ : മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് പുനെയിൽ വൻ മണ്ണിടിച്ചിൽ. മാവൽ താലൂക്കിലെ ഉൾഗ്രാമമായ പഠാനിൽ തിങ്കളാഴ്ച പുലർച്ചെയാണ് മലയിടിഞ്ഞു വീണത്. അഞ്ചോളം വീടുകൾ പൂർണമായും മണ്ണിനടിയിലായി.
ഒരു കുടുംബത്തിലെ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയ ദുരന്തപ്രതികരണ സേനയുടെ മുപ്പതംഗ പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഹൈവേകൾ പൂർണ്ണമായും അടച്ചു
മണ്ണിടിച്ചിലിനെത്തുടർന്ന് മുംബൈ-പുനെ റൂട്ടിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പഴയ മുംബൈ-പുണെ ഹൈവേയും യശ്വന്തരാവു ചവാൻ എക്സ്പ്രസ് വേയും (മുംബൈ-പുണെ എക്സ്പ്രസ് വേ) അടച്ചു. രക്ഷാപ്രവർത്തനവും റോഡിലെ അവശിഷ്ടങ്ങൾ നീക്കുന്നതുമായ ജോലികൾ പുരോഗമിക്കുകയാണ്. സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് വരെ മുംബൈ-പുനെ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി.
മുംബൈയിൽ അതിതീവ്ര മഴയും ശക്തമായ കാറ്റും; വേലിയേറ്റ മുന്നറിയിപ്പ്
മുംബൈയിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട് തുടരുകയാണ്. നഗരത്തിലും സബർബൻ മേഖലകളിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച വൈകിട്ട് ശക്തമായ വേലിയേറ്റത്തിനും സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുംബൈയിൽ മരം കടപുഴകി വീണ് രണ്ട് പേർ മരിച്ചു. ജൂൺ 30 ന് മരം വീണ് സ്കൂൾ ബസ് തകർന്ന് 11 വയസ്സുകാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണിത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ട്രെയിൻ സർവീസുകളും നിലവിൽ തടസപ്പെട്ടിരിക്കുകയാണ്.











0 comments