വഴിയരികിൽ കുത്തിവയ്‌പ്പ് സൂചികൾ
അന്വേഷണം ആരംഭിച്ചു

പാലക്കാട്
മേപ്പറമ്പ് പള്ളിക്കുസമീപത്തെ ഹോട്ടലിന്റെ മുന്നിൽ വഴിയരികിൽ ഉപയോഗിച്ച കുത്തിവയ്‌പ്പ് സൂചികൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ഇവിടെ പതിമൂന്നുകാരന്റെ കാലിൽ സൂചി തറച്ചുകയറി പരിക്കേറ്റിരുന്നു. ആരോഗ്യവകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പ്ലാസ്‌റ്റിക് കവറിലാക്കി പലയിടത്തായി ഉപേക്ഷിച്ച നിലയിലായിരുന്നു സൂചികൾ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പിരായിരി പഞ്ചായത്ത്, പാലക്കാട് നഗരസഭാ അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തി. നൂറിലേറെ സൂചികളാണ് കണ്ടെത്തിയത്. ഇവ ഉപയോഗിച്ചശേഷം ഉപേക്ഷിച്ചവയാണെന്നാണ് നിഗമനം. ലഹരിസംഘം ഉപേക്ഷിച്ചതാണോ, ആശുപത്രി -ക്ലിനിക്കിൽനിന്നോ മറ്റോ ഉപേക്ഷിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. 18ന് രാത്രിയാണ് കല്ലേക്കാട് സ്വദേശിയായ കുട്ടിക്ക് പരിക്കേറ്റത്. കുട്ടി പാലക്കാട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. എച്ച്‌ഐവി, സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ പത്തിലേറെ പരിശോധനകൾക്ക് കുട്ടിയെ വിധേയമാക്കി. കുറച്ചുപരിശോധനകളുടെ ഫലം ഇനിയും വരാനുണ്ട്. ചില രോഗങ്ങൾ തിരിച്ചറിയാൻ ആറുമാസംകഴിഞ്ഞ് വീണ്ടും പരിശോധന നടത്തേണ്ടതുണ്ട്.










0 comments