ഐഐടിയിൽനിന്ന്
328 വിദ്യാർഥികൾ കൂടി ബിരുദധാരികളാകും

നിധിൻ ഈപ്പൻ
പാലക്കാട്
കഞ്ചിക്കോട് ഐഐടി ക്യാമ്പസിൽ നടക്കുന്ന ബിരുദദാന പരിപാടിയിൽ ശനിയാഴ്ച 328 പേർക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കും. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് മേഖലയിൽനിന്നും പഠനം പൂർത്തിയാക്കിയവരാണ് സർട്ടിഫിക്കറ്റ് സ്വീകരിക്കുക. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്ക് സ്വർണമെഡലും മികച്ച നേട്ടത്തിന് വ്യക്തിഗത സമ്മാനങ്ങളും നൽകും. കേന്ദ്ര മന്ത്രി ധർമേന്ദ്രപ്രധാൻ പരിപാടി ഉദ്ഘടനം ചെയ്യും.
11 വിഭാഗം; 1,370 വിദ്യാർഥികൾ
2015 ആഗസ്‌ത് മൂന്നിന് താല്‍ക്കാലിക ക്യാമ്പസായ അഹല്യയിലാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ അടയാളമായ ഐഐടി പ്രവർത്തനം തുടങ്ങിയത്. 2019 ഫെബ്രുവരി മുതൽ കഞ്ചിക്കോട്ടെ പുതിയ ക്യാമ്പസിലേക്കു മാറി. സംസ്ഥാന സർക്കാർ 500 ഏക്കർ സൗജന്യമായി ഏറ്റെടുത്ത് കൈമാറുകയായിരുന്നു. ൨൦൨൪ ഓടെ കഞ്ചിക്കോട് മലമ്പുഴ ബൈപ്പാസ് റോഡിന് സമീപം കെട്ടിടം സജ്ജമായതോടെ പ്രവർത്തനം പൂര്‍ണതോതില്‍ ആരംഭിച്ചു. നിലവിൽ 11 വിഭാഗങ്ങളിലായി രാജ്യത്തിനകത്തും വിദേശത്ത് നിന്നുമുൾപ്പെടെ 1,370 വിദ്യാർഥികളും, 145 അധ്യാപകരും, 190 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്ഥിരം ക്യാമ്പസ് ഉയരുന്നതുവരെ താൽക്കാലിക ക്യാമ്പസ് പ്രവർത്തിക്കാൻ അഹല്യ ക്യാമ്പസ് കെട്ടിടം വാടകയ്‌ക്ക് സജ്ജമാക്കിയത് അന്ന് എംപിയായിരുന്ന എം ബി രാജേഷ് ഇടപെട്ടാണ്. അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഒന്നാം പിണറായി സർക്കാരും സജീവമായി ഇടപെട്ടു. കേരളത്തിലെ ഏക ഐഐടിയാണ് പാലക്കാട് പ്രവർത്തിക്കുന്നത്.










0 comments