തോരാ മഴ

പുതുപ്പള്ളി തെരുവ് പത്തുകുടിയിൽ ശാഹുൽ ഹമീദിന്റെ വീട്
സ്വന്തം ലേഖകൻ
Published on Aug 02, 2026, 12:00 AM | 1 min read
പാലക്കാട്
പെരുമഴയിൽ വിറച്ച് നാടും നഗരവും. ശനി പകൽ പെയ്ത അതിശക്തമഴയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയിൽ ജില്ലയിൽ 10 വീടുകൾ ഭാഗികമായി തകർന്നു. പാലക്കാട് പുതുപ്പള്ളിത്തെരുവിലും കുഴൽമന്ദത്തുമാണ് കൂടുതൽ വീടുക തകർന്നത് . കഞ്ചിക്കോട് നായർത്തറയിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറി. പാലക്കാട് കൊപ്പത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ ശക്തിപ്രാപിച്ചതോടെ ശനി പുലർച്ചെ ജില്ലയിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു. പകൽ ചുവപ്പ് ജാഗ്രത പിൻവലിച്ച് ഓറഞ്ച് ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നെല്ലിയാമ്പതി ഉൾപ്പെടെ മലയോര മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി കലക്‌ടർ അറിയിച്ചു. മലമ്പുഴ കവയിലും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. തെങ്കര– കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപ്പാടം ക്രോസ് വേ വെള്ളത്തിൽ മുങ്ങി. ചിറ്റൂർ സൗദാംബിക ജങ്‌ഷനിലെ എംയുഎസ് മൂത്താൻ പാത്ര കടയും സമീപത്തെ ബേക്കറിയും ഉൾപ്പെട്ട ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുൻവശം ഇടിഞ്ഞു വീണു. ഗായത്രി പുഴ കൊല്ലങ്കോട് ആലമ്പളം കോസ് വേ നിറഞ്ഞൊഴുകി. കുന്തിപ്പുഴയും നെല്ലിപ്പുഴയും വെള്ളിയാർ പുഴയും തുപ്പനാട് പുഴയും കരകവിഞ്ഞൊഴുകി. മുടപ്പല്ലൂർ കരിപ്പാലി, കൊഴുക്കുള്ളി പാലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. വടക്കഞ്ചേരി പാളയം, വണ്ടാഴി പാളയം, കൂട്ടിമൊക്ക്, പാറക്കടവ് പാലങ്ങൾ ഭാഗികമായി മുങ്ങിയിട്ടുണ്ട്.










0 comments