ഹിറ്റായി ഉന്തുവണ്ടിയിലെ ബൊട്ടീക്ക്
ജെൻ സി ട്രെൻഡ്; ഡ്രസ് ഓൺ വീൽസ്

ഷോപ്പിങ് കാർട്ടിനുമുന്നിൽ ഷിജിനയും മദീനയും
അഖില ബാലകൃഷ്‍ണന്‍
Published on May 10, 2026, 12:45 AM | 1 min read
പാലക്കാട്
‘എന്തെങ്കിലും ആഗ്രഹിച്ചാൽ പിന്നെ വെറുതെയിരിക്കാനാവില്ലാലോ, സ്വപ്നങ്ങളെല്ലാം നെയ്‌തെടുത്ത് ഉന്തുവണ്ടിയുമായിറങ്ങി’ – സ്റ്റേഡിയം ബസ്‌സ്റ്റാൻഡിനടുത്ത് ഷോപ്പിങ് കാർട്ട് ഒതുക്കി മദീന പറഞ്ഞു. ഫാഷൻ ടെക്‌നോളജി കോഴ്‌സ് പൂർത്തിയാക്കിയശേഷമാണ് കൽമണ്ഡപം സ്വദേശികളായ ഷിജിനയും മദീനയും ഇൻസ്റ്റഗ്രാമിൽ ട്രെൻഡാകുന്ന ഷോപ്പിങ് കാർട്ടുകൾ കാണുന്നത്. പിന്നെ വേറൊന്നും നോക്കിയില്ല. ‘ഫുഡ് ട്രക്കുകൾ സജീവമാണെങ്കിലും സഞ്ചരിക്കുന്ന തുണിക്കടകൾ നമ്മുടെ നാട്ടിൽ അത്ര കണ്ടിട്ടില്ല. കെട്ടിടം വാടകക്കെടുത്ത് കട തുടങ്ങാൻ പൈസയും ഉണ്ടായില്ല. പിന്നെ ഒരു കാർട്ട് കണ്ടെത്തി പെയിന്റടിച്ചു സെറ്റാക്കി’ – ഷിജിന പറഞ്ഞു. കൈയിലുള്ള സമ്പാദ്യവും സ്വർണവും വിറ്റാണ് ഷോപ്പിങ് കാർട്ടിനും വസ്ത്രങ്ങൾക്കുമുള്ള പൈസ കണ്ടെത്തിയത്. വീട്ടുകാരും പിന്തുണ നൽകി. ‘ലൂമീ ബൊട്ടീക്ക്’ എന്ന പേരിൽ ടൗൺ ബസ്‌സ്റ്റാൻഡിന് മുന്നിലാണ് ആദ്യം കച്ചവടം തുടങ്ങിയത്. പിന്നീട് കോട്ടമൈതാനത്തേക്കും സ്റ്റേഡിയം ബസ്‌സ്റ്റാൻഡിനടുത്തേക്കും മാറ്റി. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് പുറമേ ട്രെൻഡിങ്ങായ മറ്റു വസ്ത്രങ്ങളും കാർട്ടിലുണ്ട്. ജെൻ സികൾക്ക് ഇഷ്‌ടമാവുന്നതാണധികവും. 200 മുതൽ 700 രൂപ വരെയുള്ള വസ്ത്രങ്ങളാണുള്ളത്. ഓൺലൈൻ വഴിയുള്ള ഓർഡറുകളുമുണ്ട്. 2025ലാണ് മദീനയും ഷിജിനയും കോഴ്‌സ് പൂർത്തിയാക്കിയത്. ‘ഞങ്ങളുടെ ബ്രാൻഡ് ജില്ല മുഴുവൻ എത്തിക്കണമെന്നാണ് ആഗ്രഹം. ഇതാവുമ്പോ ഉരുട്ടി എല്ലായിടത്തുമെത്താം. കുറച്ചുകൂടി സ്ഥലങ്ങളിൽ ബ്രാൻഡെത്തിച്ച ശേഷം സ്വന്തമായി ബൊട്ടീക്ക് തുടങ്ങണം’ – ഇരുവരും പറഞ്ഞു.










0 comments