മുളയില്‍ വിരിഞ്ഞു അലങ്കാരം

വൈ എൻ മനോജ്‌കുമാർ
Published on Sep 18, 2025, 12:00 AM | 1 min read
മുണ്ടൂര്‍
മുളയില്‍ വിസ്മയമൊരുക്കി എഴക്കാട് ബാംബു വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ– ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികള്‍. സംഘത്തിനുകീഴിലെ ഈറ്റത്തൊഴിലാളികള്‍ വട്ടി, കൊട്ട, മുറം, പരമ്പ് എന്നീ പരമ്പരാഗത ഉൽപ്പന്നങ്ങള്‍ക്കുപുറമെ, ഹോട്ടല്‍ട്രേ, ലൈറ്റ് ഷേഡ്, പെന്‍ സ്റ്റാന്‍ഡ്, അലങ്കാരവസ്തുക്കൾ, മറ്റു കരകൗശല വസ്തുക്കളും നിർമിക്കുന്നു. ‘മുളന്തൈ നടൂ, പ്രകൃതിയെ രക്ഷിക്കൂ’ മുദ്രാവാക്യം ഉയര്‍ത്തി പ്ലാസ്റ്റിക്കിനെ നേരിടാന്‍ പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങള്‍ ഒരുക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം. കല്ലടിക്കോടന്‍ മലയില്‍നിന്ന് ഈറ്റ ശേഖരിച്ചും പരിസരപ്രദേശങ്ങളിലുള്ള മുള ശേഖരിച്ചുമാണ് നിര്‍മാണം. നാട്ടിന്‍പുറങ്ങളിലെ നടന്നുള്ള വിൽപ്പനയ്‌ക്കുപുറമേ വ്യാപാരസ്ഥാപനങ്ങളിലൂടെയാണ് വിപണനം. എഴക്കാട് മുളഗ്രാമത്തില്‍ 110 കുടുംബങ്ങളാണ് സൊസൈറ്റിയുടെ കീഴിലുള്ളത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ ചെലവിൽ സൊസൈറ്റി കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഗ്രാമത്തിൽനിന്ന് ജില്ലയിലെ പല സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവൃത്തിപരിചയമേളയില്‍ പരിശീലനം നൽകാറുമുണ്ട്. വ്യാഴാഴ്ച സൊസൈറ്റിയില്‍ മുളന്തൈ നടല്‍, സെമിനാര്‍ എന്നിവ നടക്കും. ഭരണസമിതിയുടെ നേതൃത്വത്തില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വയനാട്ടിലെ പരിശീലനകേന്ദ്രമായ ഉറവ്, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍.










0 comments